ലണ്ടന്‍: അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ പാക്കിസ്ഥാന്‍ നടത്തുന്ന കുപ്രചാരണങ്ങൾക്കെതിരേ കശ്മീരി ആക്റ്റിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ യാന മിര്‍. ഇന്ത്യയുടെ ഭാഗമായ കശ്മീരില്‍ താന്‍ പൂര്‍ണമായും സുരക്ഷിതയും സ്വതന്ത്രയുമാണെന്ന് അവര്‍ യുകെ പാര്‍ലമെന്‍റില്‍ പറഞ്ഞു.
''ഞാന്‍ മലാല യൂസുഫ് സായി അല്ല. കാരണം, എന്‍റെ രാജ്യമായ ഇന്ത്യയില്‍ ഞാന്‍ സ്വതന്ത്രയും സുരക്ഷിതയുമാണ്. എന്‍റെ ജന്മനാട്ടില്‍, ഇന്ത്യയുടെ ഭാഗമായ കശ്മീരില്‍ നിന്നും എനിക്ക് ഒരിക്കലും നിങ്ങളുടെ രാജ്യത്തേക്ക് ഓടിയെത്തി അഭയം തേടേണ്ട ആവശ്യമില്ല. ഞാന്‍ ഒരിക്കലും മലാല യൂസുഫ് സായി ആകില്ല. എന്നാല്‍, എന്‍റെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തിയാല്‍ ഞാന്‍ അതിനെ എതിര്‍ക്കും'', യുകെ പാര്‍ലമെന്‍റ് ആതിഥ്യം വഹിച്ച 'സങ്കല്‍പ്പ് ദിവസ്' എന്ന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലാണ് യാന മിര്‍ പാക്കിസ്ഥാന്‍റെ വ്യാജ പ്രചാരങ്ങളെ ശക്തമായി അപലപിച്ചത്.
ജമ്മു കശ്മീരിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് നിര്‍ത്തണമെന്ന് അവര്‍ അന്താരാഷ്‌ട്ര മാധ്യമ സമൂഹത്തോട് അഭ്യര്‍ഥിച്ചു. തീവ്രവാദത്തിന്‍റെ കടുത്ത ഭീഷണികളും ആക്രമണവും മൂലം സ്വന്തം രാജ്യമായ പാക്കിസ്ഥാൻ വിട്ടോടിയ മലാല യൂസഫ് സായി അല്ല ഞാന്‍. എന്‍റെ രാജ്യം ഭീകരവാദ ശക്തികള്‍ക്കെതിരേ എല്ലായ്‌പ്പോഴും ശക്തമായും ഐക്യമായും നേരിടുമെന്ന ഉറപ്പുണ്ട്. ഇന്ത്യന്‍ കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഒരിക്കലും താത്പര്യപ്പെടാത്തെ അവിടെ നിന്ന് അടിച്ചമര്‍ത്തലിന്‍റെ കഥകള്‍ കെട്ടിച്ചമച്ചു വിടുന്ന സോഷ്യല്‍ മീഡിയ, അന്താരാഷ്‌ട്ര മാധ്യമ ടൂള്‍കിറ്റ് അംഗങ്ങളെ ഞാന്‍ എതിര്‍ക്കുന്നു.
ഇന്ത്യക്കാരെ മതത്തിന്‍റെ പേരില്‍ ധ്രുവീകരിക്കുന്നത് അവസാനിപ്പിക്കണം. ഞങ്ങളെ തകര്‍ക്കാന്‍ നിങ്ങളെ അനുവദിക്കില്ല. അന്താരാഷ്‌ട്ര മാധ്യമങ്ങളിലൂടെ, അല്ലെങ്കില്‍ അന്താരാഷ്‌ട്ര മനുഷ്യാവകാശ ഫോറങ്ങളിലൂടെ യുകെയിലും പാകിസ്ഥാനിലും താമസിക്കുന്ന വിഘടനവാദികള്‍ എന്‍റെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് ഈ സങ്കല്‍പ് ദിവസില്‍ അവസാനിപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു- യാന പറഞ്ഞു.
ആവശ്യമില്ലാത്ത സെലക്റ്റീവ് പ്രതികരണങ്ങള്‍ അവസാനിപ്പിക്കുക, യുകെയിലെ സ്വീകരണ മുറികളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഇന്ത്യന്‍ സമൂഹത്തെ ധ്രുവീകരിക്കാനുള്ള ശ്രമം അവസാനിപ്പിക്കുക. ആയിരക്കണക്കിന് കശ്മീരി അമ്മമാര്‍ക്ക് ഇതിനകം തങ്ങളുടെ മക്കളെ തീവ്രവാദം മൂലം നഷ്ടപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ പിന്നാലെ വരുന്നത് നിര്‍ത്തൂ, എന്‍റെ കശ്മീരി സമൂഹത്തെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കൂ. നന്ദി, ജയ് ഹിന്ദ്- അവര്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നുള്ള പുരോഗതി അവര്‍ വിശദീകരിച്ചു. ഈ പരിപാടിയില്‍ ജെ ആൻഡ് കെ മേഖലയിലെ വൈവിധ്യത്തെ ചാംപ്യന്‍ ചെയ്തതിനുള്ള ഡൈവേഴ്‌സിറ്റി അംബാസഡര്‍ അവാര്‍ഡ് യാന മിറിന് ലഭിച്ചു.