

യൂട്യൂബിൽ വീഡിയോ ഇട്ട ശേഷം ഇറാനിയൻ യുവാവ് ആത്മഹത്യ ചെയ്തു
file photo
ടെഹ്റാൻ: തങ്ങൾ അമെരിക്കയെ വിശ്വസിച്ചതാണെന്നും ഇറാനുമായി അമെരിക്ക യാതൊരു കാരണവശാലും കരാർ ഉണ്ടാക്കരുതെന്നും ഇറാനെ ഉടൻ തന്നെ ആക്രമിക്കണമെന്നും ആവശ്യപ്പെട്ട് പോസ്റ്റിട്ട ശേഷം ഇറാനിയൻ യുവാവ് ആത്മഹത്യ ചെയ്തു. ഇറാനിലെ തെക്കൻ തുറമുഖ നഗരമായ ബുഷെഹറിലെ 28കാരനായ പൗറിയ ഹമീദി എന്ന യുവാവാണ് ജീവൻ ഒടുക്കിയത്.
അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് ഇറാനെ ആക്രമിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങൾ ഇറാൻ അടിച്ചമർത്തിയതിനെ കുറിച്ച് വിവരിച്ച ശേഷം ‘റഷ്യ-യുക്രെയ്ൻ യുദ്ധത്തേക്കാൾ കൂടുതൽ, ഇസ്രായേൽ-ഫലസ്തീൻ യുദ്ധത്തേക്കാൾ കൂടുതൽ, 40000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു’ എന്നാണ് യുവാവ് പറയുന്നത്.
നിങ്ങൾ ഇതു കാണുന്ന സമയം ഞാൻ ജീവനോടെ ഉണ്ടാകില്ല എന്ന തലക്കെട്ടോടെയാണ്10 മിനിറ്റും 44 സെക്കൻഡും ദൈർഘ്യമുള്ള വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിഷേധം തുടരാൻ യുഎസ് പ്രസിഡന്‍റ് ട്രംപ് ഇറാനികളോടു പറഞ്ഞു. ഞങ്ങൾ അദ്ദേഹത്തെ വിശ്വസിച്ചു. എന്നാൽ സർവായുധ ധാരികളോടു യുദ്ധം ചെയ്യുന്നത് സാധ്യമല്ല.
പുറത്തു നിന്നു പിന്തുണയില്ലാതെ ഇറാനികൾക്ക് ഇസ്ലാമിക ഭരണകൂടത്തിനെതിരെ വിജയിക്കാൻ കഴിയില്ല. ഇറാൻ ഭരണകൂടവുമായുള്ള ഏതൊരു കരാറും കൊല്ലപ്പെട്ടവരെ ഒറ്റിക്കൊടുക്കുന്നതാകും. അതിനാൽ ദയവായി ഈ കരാർ നിർത്താൻ നിങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യുക എന്നാണ് യുവാവ് പറയുന്നത്.