

ഇറാനിൽ സൈനിക നടപടി ഉടനെന്ന് റിപ്പോർട്ട്
FILE PHOTO
വാഷിങ്ടൺ: ആഭ്യന്തര കലാപം രൂക്ഷമായിരിക്കുന്ന ഇറാനിൽ അമെരിക്കൻ സൈനിക നടപടി ഉടനുണ്ടാകും എന്നു സൂചന. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാനിൽ തുടർച്ചയായി നടക്കുന്ന പ്രക്ഷോഭത്തെ നേരിടാൻ കർശന നടപടികളുമായി ഖമേനിയുടെ ഭരണകൂടം മുന്നോട്ടു നീങ്ങുന്നതിനിടെ 24 മണിക്കൂറിനുള്ളിൽ ഇറാനിൽ ഒരു യുഎസ് ആക്രമണം ഉണ്ടാകുമെന്ന വാർത്തയാണ് പുറത്തു വന്നിട്ടുള്ളത്.
ഇറാനിൽ ട്രംപ് ഭരണകൂടം സൈനിക നടപടികൾ ഉറപ്പിച്ചെന്നും ഇനി അത് എപ്പോഴെന്നു മാത്രമാണ് അറിയാനുള്ളതെന്നും ഇസ്രയേൽ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അമെരിക്കയുടെ സുഹൃദ് രാജ്യമായ ഖത്തർ അനുരഞ്ജന നീക്കവുമായി രംഗത്തുണ്ട്. ഇറാൻ ഉന്നത സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുറഹിമാൻ അൽത്താനിയുമായി ചർച്ച നടത്തി.
ഇറാൻ വിദേശകാര്യമന്ത്രി തുർക്കി, യുഎഇ വിദേശകാര്യമന്ത്രിമാരുമായും ചർച്ച നടത്തി. അമെരിക്ക- ഇറാനുമായുള്ള നയതന്ത്രതല ചർച്ചകൾ നിർത്തി വച്ചത് സംഘർഷ ഭീതി വർധിപ്പിക്കുന്നു. അതിനിടെ ഇറാന്‍റെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ പാടില്ലെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു. ഇതിനിടയിൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 18,137 പേർ അറസ്‌റ്റിലായായെന്നാണ് യുഎസ് ആസ്‌ഥാനമായ ഹ്യൂമൻ റൈറ്റ്സ് ആക്റ്റിവിസ്റ്റ്സ് ന്യൂസ് ഏജൻസി പുറത്തു വിട്ട വിവരം.