
അമെരിക്കൻ തൊഴിൽ വിപണികൾ ദുർബലംപുതിയ ഫാക്റ്ററികൾ തുറക്കുമ്പോൾ അവസരങ്ങൾ കൂടുമെന്ന് ട്രംപ്
file photo
വാഷിങ്ടൺ: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആദ്യ ഏഴു മാസത്തെ ഭരണത്തിൽ യുഎസിലെ തൊഴിൽ വിപണി ദുർബലമായി. തൊഴിൽ നിയമനങ്ങൾ കുറഞ്ഞു. പണപ്പെരുപ്പം വർധിച്ചു. ട്രംപിന്‍റെ തല തിരിഞ്ഞ താരിഫ് നയങ്ങൾ മൂലം ഓഗസ്റ്റിൽ 22000 പുതിയ തൊഴിലുകൾ മാത്രമാണ് ഉണ്ടായതെന്നും തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനമായി വർധിച്ചതായും കണക്കുകൾ പുറത്തു വരുന്നു. ഫാക്റ്ററികളിലും നിർമാണ സ്ഥാപനങ്ങളിലും തൊഴിലാളികളെ കുറച്ചു. ജൂണിൽ 13,000 തൊഴിലുകളാണ് കുറഞ്ഞത്. 2020 ഡിസംബറിനു ശേഷം ഇതാദ്യമായാണ് ഇത്രയും തകർച്ച യുഎസ് തൊഴിൽ മേഖല നേരിടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ട്രംപ് വാഗ്ദാനം ചെയ്ത വൻ സാമ്പത്തിക വളർച്ചയും നിലവിലെ യാഥാർഥ്യവും തമ്മിലുള്ള വലിയ അന്തരം പുതിയ കണക്കുകൾ തുറന്നു കാട്ടുന്നതാണ്. തന്‍റെ ഭരണകൂടം വളരെ വേഗത്തിൽ പ്രവർത്തിക്കുന്നു എന്ന് ട്രംപ് അവകാശപ്പെടുന്നതിനു ഘടക വിരുദ്ധമായാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഒരു വർഷം കൂടി മെച്ചപ്പെട്ട തൊഴിൽ കണക്കുകൾക്കായി കാത്തിരിക്കണമെന്ന ആവശ്യവുമായി അമെരിക്കൻ ജനതയുടെ മുമ്പിലെത്തിയിരിക്കുകയാണ് ഇപ്പോൾ യുഎസ് പ്രസിഡന്‍റ്.
എന്നാൽ നിലവിലുള്ള ഫാക്റ്ററികൾക്കപ്പുറത്തു പുതിയ ഫാക്റ്ററികൾ തുറന്ന് പ്രവർത്തിച്ച് വൻ സാമ്പത്തിക നേട്ടമുണ്ടാകാൻ പോകുന്നു എന്ന ട്രംപിന്‍റെ വാദമൊന്നും അമെരിക്കക്കാർക്ക് ആശ്വാസം നൽകുന്നില്ല.
ആദ്യ ഭരണകാലത്ത് 2020ൽ ട്രംപിന്‍റെ സാമ്പത്തിക നേതൃത്വത്തിനുള്ള അംഗീകാരം 56 ശതമാനം ആയിരുന്നു. എന്നാൽ, ഈ വർഷം ജൂലൈയിൽ അത് 38 ശതമാനം ആയി കുറഞ്ഞു എന്ന് അസോസിയേറ്റഡ് പ്രസ്- നോർക് സെന്‍റർ ഫൊർ പബ്ലിക് അഫയേഴ്സ് റിസർച്ച് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ പറയുന്നു.