

പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്താൻ ഇസ്രയേൽ
ജറുസലേം: അമെരിക്കൻ നിർമിത അത്യാധുനിക യുദ്ധവിമാനങ്ങളുടെ രണ്ടു സ്ക്വാഡ്രണുകൾ വാങ്ങാനുള്ള ഇസ്രയേലിന്‍റെ തീരുമാനം വ്യോമസേനയുടെ ആധിപത്യം കൂടുതൽ ശക്തമാക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഒരു സ്ക്വാഡ്രൺ എഫ്-35ഐ (F-35I) സ്റ്റെൽത്ത് യുദ്ധവിമാനങ്ങളും എഫ്-15 ഐഎ (F-15IA) വിമാനങ്ങളും വാങ്ങാനാണ് പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തിന്‍റെ ഭാവി പ്രതിരോധ ബജറ്റിൽ വൻ വർധനവ് വരുത്തുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. അടുത്ത പത്തു വർഷത്തിനുള്ളിൽ പ്രതിരോധ ബജറ്റിൽ 350 ബില്യൺ ഷെക്കൽ(ഏതാണ്ട് 118 ബില്യൺ ഡോളർ) അധികമായി വകയിരുത്തുമെന്ന് വീഡിയോ സന്ദേശത്തിലൂടെ നെതന്യാഹു വ്യക്തമാക്കി.
ആയുധങ്ങൾക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സ്വയം പര്യാപ്തത കൈവരിക്കുന്നതിനുമാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി ഇസ്രയേലിൽ തന്നെ നിർമിച്ച അത്യാധുനിക വിമാനങ്ങൾ വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണ ലെബനനിലും വടക്കൻ ഇസ്രയേലിലും നേരിടുന്ന ഡ്രോൺ ആക്രമണ ഭീഷണികളെ കുറിച്ചും നെതന്യാഹു സൂചിപ്പിച്ചു. ഡ്രോൺ ഭീഷണികളെ ചെറുക്കാൻ ഒരു പ്രത്യേക പദ്ധതിയോടു കൂടിയ പ്രതിരോധ സംവിധാനം സ്വീകരിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
എന്നാൽ ഇത് പെട്ടെന്ന് പരിഹരിക്കാവുന്ന ഒരു വിഷയമല്ലെന്നും ഇതിന് സമയം ആവശ്യമാണെന്നുംഅദ്ദേഹം മുന്നറിയിപ്പു നൽകി. എങ്കിലും ഈ വെല്ലുവിളിയെ നേരിടാൻ രാജ്യം പൂർണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ രംഗത്തെ ഈ വൻ നിക്ഷേപം മേഖലയിലെ സൈനിക സന്തുലിതാവസ്ഥയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.