
ഒട്ടാവ: വലിയ രാജ്യങ്ങൾ അന്താരാഷ്‌ട്ര നിയമങ്ങൾ ലംഘിച്ചാൽ ലോകം മുഴുവനാണ് അതിന്‍റെ അപകടം നേരിടേണ്ടി വരുക എന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. 40 കനേഡിയൻ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടത് വിയന്ന കൺവൻഷന്‍റെ ലംഘനമാണെന്ന ആരോപണം ആവർത്തിച്ചുകൊണ്ടാണ് പരാമർശം.
''ഒരു കനേഡിയൻ പൗരൻ ക്യാനഡയുടെ മണ്ണിൽ കൊല്ലപ്പെട്ടതിനു പിന്നിൽ ഇന്ത്യൻ ഗവണമെന്‍റിന്‍റെ ഏജന്‍റുമാർക്കു പങ്കുണ്ടായിരുന്നു എന്ന വിശ്വസ്തമായ ആരോപണം തുടക്കത്തിൽ തന്നെ ഞങ്ങൾ ഇന്ത്യയെ അറിയിച്ചിരുന്നതാണ്. ഈ വിഷയം ആഴത്തിൽ പരിശോധിക്കണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം'', അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യം യുഎസ് ഉൾപ്പെടെയുള്ള തങ്ങളുടെ സുഹൃദ് രാഷ്‌ട്രങ്ങളുമായും പങ്കുവച്ചിട്ടുള്ളതാണെന്നും ട്രൂഡോ സമ്മതിച്ചു. ഖാലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ ക്യാനഡയിൽ കൊല്ലപ്പെട്ടതാണ് ഇതിൽ പരാമർശിച്ചിരിക്കുന്നത്.
കനേഡിയൻ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ത്യ വിയന്ന കൺവൻഷൻ ലംഘിച്ചത് ഏറെ നിരാശാജനകമായി. കനേഡിയൻ പൗരന്‍റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഗവൺമെന്‍റിന്‍റെ ഏജന്‍റുമാർക്കു പങ്കുണ്ടെന്നു വിശ്വസിക്കാൻ തങ്ങൾക്കു മതിയായ കാരണങ്ങളുണ്ടെന്നും ട്രൂഡോ.