

ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോൺ, പ്രധാനമന്ത്രിനരേന്ദ്രമോദിയോടൊപ്പം
file photo
ന്യൂഡൽഹി: പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളി രാജ്യങ്ങളിൽ ഒന്നായ ഫ്രാൻസിന്‍റെ പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോൺ നാലു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ഇന്നു രാത്രി മുംബൈയിൽ എത്തും. പ്രതിരോധ രംഗത്ത് സുപ്രധാന കരാറിന് ഈ സന്ദർശനം ഇടയാക്കും.
ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ സന്ദർശനത്തിനു മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങും ഫ്രഞ്ച് പ്രതിരോധ മന്ത്രി കാതറിൻ വൗട്രിനും കൂടിക്കാഴ്ച നടത്തും.ആറാമത് ഇന്ത്യ-ഫ്രാൻസ് വാർഷിക പ്രതിരോധ ചർച്ചയിലാണ് ഇരുവരും ഒത്തു ചേരുക. നാളെ ഫ്രഞ്ച് പ്രസിഡന്‍റ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സന്ദർശനം. ഹെലികോപ്റ്ററുകളുടെയും ഹാമർ പിസിഷൻ ഗൈഡഡ് മിസൈലുകളുടെയും സംയുക്ത നിർമാണവുമായി ബന്ധപ്പെട്ട സുപ്രധാന ചർച്ചകളും നടക്കും. മോദി-മാക്രോൺ കൂടിക്കാഴ്ചയിൽ 114 റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം ഉണ്ടാകും.
മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ തന്നെ ഇവ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ സേനയുടെ നവീകരണം വേഗത്തിലാക്കാൻ ഈ കരാർ സഹായിക്കും. സാങ്കേതിക കൈമാറ്റം, സംയുക്ത ഉൽപാദനം എന്നിവയിലൂടെ പ്രതിരോധ വ്യവസായ സഹകരണം വിപുലീകരിക്കുന്നതിനെ കുറിച്ചും നേതാക്കൾ ചർച്ച ചെയ്യും.