

ലണ്ടൻ: അനധികൃത കുടിയേറ്റം കർശനമാക്കി അമെരിക്കയ്ക്കു പുറകേ യുകെയും. രാജ്യത്ത് അനധികൃതമായി ജോലി ചെയ്യുന്നവരെ കണ്ടെത്താൻ വ്യാപക പരിശോധന തുടങ്ങി ബ്രിട്ടൻ. രാജ്യത്തെ ഇന്ത്യൻ റസ്റ്റോറന്‍റുകളിലും നെയിൽ ബാറുകളിലും കാർ വാഷിങ് സെന്‍ററുകളിലും ഗ്രോസറി സ്റ്റോറുകളിലും ഇത്തരത്തിൽ പരിശോധന നടന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇതു വരെ 828 കേന്ദ്രങ്ങളിൽ ഇമിഗ്രേഷൻ എൻഫോഴ്സസ്മെന്‍റ് സംഘങ്ങൾ റെയ്ഡ് നടത്തിയതായി യുകെ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ വ്യക്തമാക്കി.
ഈ റെയ്ഡുകളിൽ 609 പേരെ അറസ്റ്റ് ചെയ്തതായും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് 73 ശതമാനം കൂടുതലാണെന്നും ആഭ്യന്തര സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കുടിയേറ്റ നിയമങ്ങൾ നിർബന്ധമായും പാലിക്കുകയും നടപ്പാക്കുകയും വേണം. എന്നാൽ ഇതു വരെ ഇവിടെ തൊഴിലുടമകൾ അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കുകയും അവരെ ചൂഷണം ചെയ്യുകയും ചെയ്തു.
ഇതു വരെ ശക്തമായ നടപടികളൊന്നും എടുക്കാതിരുന്നതിനാൽ നിരവധി പേർ ഇങ്ങനെ രാജ്യത്ത് വന്ന് അനധികൃത ജോലികൾ ചെയ്തു. ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. കഴിഞ്ഞ മാസം നടത്തിയ പരിശോധനകളിൽ ഇമിഗ്രേഷൻ എൻഫോഴ്സ് മെന്‍റ് ഹംബർസൈഡിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്‍റിൽ നിന്നു മാത്രം ഏഴു പേരെയാണ് അറസ്റ്റ് ചെയ്തത്.
അനധികൃത കുടിയേറ്റക്കാരെ രാജ്യത്തു നിന്നു നാടു കടത്തുന്ന വീഡിയോയും കഴിഞ്ഞ ദിവസം യുകെ ആഭ്യന്തര വകുപ്പ് പുറത്തു വിട്ടിരുന്നു. കുടിയേറ്റ നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഇത് ശക്തമായ സൂചനയാണെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.