
അരിസോണ: അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന കുടിയേറ്റ നയം ഇന്ത്യൻ വിദ്യാർഥികളെ ബാധിക്കില്ലെന്ന് അരിസോണ സർവകലാശാല.
അരിസോണ സർവകലാശാലാ (എഎസ് യു) പ്രസിഡന്‍റ് മൈക്കൽ എംക്രോയാണ് ഇന്ത്യൻ വിദ്യാർഥികൾക്ക് ഈ ആശ്വാസ വാർത്തയുമായി എത്തിയത്. എഎസ് യു, ജിഎസ് വി ആന്‍ഡ് എമിറെറ്റിസ് ഉച്ചകോടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ട്രംപിന്‍റെ നയങ്ങൾ ക്യാംപസുകളെ ബാധിക്കില്ലെന്നും കൃത്യമായ വിദ്യാർഥി വിസകളുമായി അമെരിക്കയിൽ കഴിയുന്ന വിദ്യാർഥികൾക്കെതിരെയല്ല ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
അമെരിക്കയിലെ തന്നെ ഏറ്റവും വലിയ പൊതു സർവകലാശാലകളിൽ ഒന്നായ അരിസോണ സർവകലാശാലയിൽ നേരിട്ട് 80,000 വിദ്യാർഥികളും ഓൺലൈനായി 65,000 വിദ്യാർഥികളും പഠിക്കുന്നുണ്ട്.
ഇവിടെ ഏതാണ്ട് 6,600 വിദ്യാർഥികളാണ് നിലവിൽ പഠിക്കുന്നത് എന്നത് എടുത്തു കാട്ടി എഎസ് യുവിന്‍റെ അന്താരാഷ്ട്ര വിദ്യാർഥി സമൂഹത്തിന്‍റെ മുൻ നിര രാജ്യമാണ് ഇന്ത്യയെന്നും ഇന്ത്യക്കാർ വളരെ കഴിവുള്ളവരാണെന്നും എഎസ് യു പ്രസിഡന്‍റ് മൈക്കൽ എംക്രോ പറഞ്ഞു.
എല്ലാ രംഗത്തും കഴിവുള്ള ഇന്ത്യക്കാർ പുതിയ പരിതസ്ഥിതികളുമായി സുഗമമായി പൊരുത്തപ്പെടുന്നുവെന്നും എ എസ് യുവിൽ ചില ഇന്ത്യൻ വിദ്യാർഥികൾ നേതാക്കളായി മാറിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തങ്ങളുടെ വിദ്യാർഥി സംഘടനയുടെ രണ്ടു പ്രസിഡന്‍റുമാർ ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇന്ത്യൻ വിദ്യാർഥികൾ സാധാരണയായി പുറന്തള്ളപ്പെടുന്നതായി കാണാറില്ല.
അവർ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ക്യാംപസ് നേതാക്കളായി വളരുകയും ചെയ്യുന്നതോടൊപ്പം തന്നെ ക്യാംപസ് ജോലികളും ഇന്‍റേൺഷിപ്പുകളും നേടുകയും ചെയ്യുന്നു. അദ്ദേഹം വിശദീകരിച്ചു