ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് അഴിമതി കേസിൽ ഇസ്ലാമാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മറ്റു കേസുകളിൽ രണ്ടാഴ്ചത്തേക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്നും കോടതിയുടെ പ്രത്യേക ബെഞ്ച് വിധിച്ചു.
ഇമ്രാൻ ഖാന്‍റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വ്യാഴാഴ്ച വിധി പുറപ്പെടുവിച്ച സുപ്രീം കോടതി അദ്ദേഹത്തെ ജയിൽ മോചിതനാക്കുകയും, വെള്ളിയാഴ്ച ഹൈക്കോടതിയിൽ ഹാജരാകാൻ നിർദേശിക്കുകയുമായിരുന്നു. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് കോടതിയിൽ ഏർപ്പെടുത്തിയിരുന്നത്.
ഇമ്രാൻ കോടതിയിലെത്തിയപ്പോൾ ഒരു അഭിഭാഷകൻ അദ്ദേഹത്തിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതിനെത്തുടർന്ന് ജഡ്ജിമാർ ഇറങ്ങിപ്പോകുന്ന സാഹചര്യവുമുണ്ടായി. തുടർന്ന്, പ്രാർഥനാ സമയത്തിനു ശേഷം വാദം കേൾക്കാൻ നിശ്ചയിക്കുകയായിരുന്നു.
അദ്ദേഹത്തെ മോചിപ്പിക്കാൻ ഉത്തരവിട്ട സുപ്രീം കോടതി, പ്രതിഷേധ പ്രകടനങ്ങൾ നിയന്ത്രിക്കാൻ ഇമ്രാൻ തന്നെ ശ്രദ്ധിക്കണമെന്നും നിർദേശിച്ചിരുന്നതാണ്. അൽ ഖാദിർ ട്രസ്റ്റ് അഴിമതി കേസുമായി ബന്ധപ്പെട്ട് കോടതിക്കുള്ളിൽ നിന്നാണ് ഇമ്രാനെ ചൊവ്വാഴ്ച അർധസൈനിക വിഭാഗം ബലമായി അറസ്റ്റ് ചെയ്തത്. അൽ ഖാദിർ യൂണിവേഴ്സിറ്റി ഒഫ് സൂഫിസം സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി ഇമ്രാൻ 5000 കോടി പാക്കിസ്ഥാൻ രൂപ സർക്കാർ ഖജനാവിൽനിന്ന് കരസ്ഥമാക്കിയെന്നാണ് കേസ്.