

ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ചികിത്സയ്ക്കായി ജയിലിൽ നിന്ന് ഇസ്ലാമാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിനു പിന്നാലെ തിരികെ എത്തിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഏതാനും മണിക്കൂറുകൾക്കകമാണ് തിരികെ ജയിലിൽ എത്തിച്ചത്.
സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് വെള്ളിയാഴ്ച പുലർച്ചെ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ നിന്ന് ഷിഫ ഇന്‍റർനാഷണൽ ആശുപത്രിയിലേക്ക് മാറ്റിയത്. ഇമ്രാൻ ഖാന്‍റെ അന്താരാഷ്ട്ര മാധ്യമ വക്താവ് സുൽഫി ബുഖാരി വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഓഗസ്റ്റ് 18ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം രണ്ട് ദിവസത്തിനകം ഇമ്രാൻ ഖാനെ ആശുപത്രിയിലേക്ക് മാറ്റേണ്ടതായിരുന്നു. ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള കടുത്ത ഉത്കണ്ഠയാണ് ഇമ്രാൻ ഖാൻ നേരിടുന്നതെന്നാണ് മെഡിക്കൽ റിപ്പോർട്ട്. റാവൽപിണ്ടിയുടെ പ്രാന്തപ്രദേശത്താണ് ഇമ്രാൻ ഖാൻ തടവിൽ കഴിഞ്ഞിരുന്ന അഡിയാല ജയിൽ. 2023 ഓഗസ്റ്റ് അഞ്ചിനാണ് അഴിമതി ഉൾപ്പെടെയുള്ള വിവിധ കേസുകളിൽ ഇമ്രാൻ ഖാൻ അറസ്റ്റിലായത്.