
ന്യൂഡൽഹി: ക്യാനഡ കേന്ദ്രീകരിച്ച് ഖാലിസ്ഥാൻവാദികൾ അടക്കം ഇന്ത്യയ്ക്കെതിരായ വിഘടനവാദ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുത്തുന്ന പശ്ചാത്തലത്തിൽ ഇന്ത്യയും ക്യാനഡയും തമ്മിലുള്ള വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ വഴിമുട്ടി.
ഖാലിസ്ഥാൻ വാദികൾ ക്യാനഡയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പോലും ആക്രമിച്ചതിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് അതൃപ്തി അറിയിച്ചിരുന്നു. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രൂഡോ ഇന്ത്യയിലെത്തിയപ്പോഴായിരുന്നു ഇത്.
പ്രാഥമിക വ്യാപാര ധാരണ ഈ വർഷം തന്നെ പൂർത്തിയാക്കാനാണ് ഇരു രാജ്യങ്ങളും ഈ വർഷമാദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ഇതു സംബന്ധിച്ച ചർച്ചകളെല്ലാം ഇപ്പോൾ നിലച്ച മട്ടാണ്.
ഇന്ത്യ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ സിഖ് വിഭാഗക്കാർ ജീവിക്കുന്ന രാജ്യമാണ് ക്യാനഡ. ഖാലിസ്ഥാൻവാദികൾക്കും ശ്രീലങ്ക വിട്ട എൽടിടിഇ പ്രവർത്തകർക്കുമെല്ലാം പ്രധാന അഭയകേന്ദ്രങ്ങളിലൊന്നാണ് ക്യാനഡ. ഉദാരമായ മനുഷ്യാവകാശ നിയമങ്ങളാണ് ഇത്തരക്കാർ അവിടെ ദുരുപയോഗപ്പെടുത്തുന്നത്.
ഇത്തരം സംഘടനകൾക്ക് ആസൂത്രിത കുറ്റകൃത്യങ്ങളുമായും മയക്കുമരുന്ന് കള്ളക്കടത്തുമായും മനുഷ്യക്കടത്തുമായുമെല്ലാം ബന്ധമുണ്ടെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യവും ബൗദ്ധിക സ്വാതന്ത്ര്യവും സമാധാനപരമായ പ്രതിഷേധത്തിനുള്ള സ്വാതന്ത്ര്യവും ക്യാനഡ എന്നും സംരക്ഷിക്കുമെന്ന നിലപാടാണ് ജസ്റ്റിൻ ട്രൂഡോ സ്വീകരിച്ചിരിക്കുന്നത്.