
ജപ്പാൻ കോസ്റ്റ് ഗാർഡ്(JCG) അക്കാദമിയുടെ പരിശീലന കപ്പലായ ഇറ്റ്സുക്കുഷിമ (Itsukushima)
file photo
ഇന്ത്യയും ജപ്പാനും തമ്മിലുളള സൈനിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ജപ്പാൻ കോസ്റ്റ് ഗാർഡ് (JCG) അക്കാഡമിയുടെ പരിശീലന കപ്പലായ ഇറ്റ്സുക്കുഷിമ (Itsukushima) ആറു ദിവസത്തെ സന്ദർശനത്തിനായി ചെന്നൈയിൽ എത്തി. മൂന്നു മാസത്തെ ആഴക്കടൽ പരിശീലന യാത്രയിലാണ് കപ്പൽ ഇപ്പോൾ. പുതുതായി നിയമിക്കപ്പെട്ട ജപ്പാൻ കോസ്റ്റ് ഗാർഡിലെ 53 ഉദ്യോഗസ്ഥരാണ് കപ്പലിൽ സഞ്ചരിക്കുന്നത്.
ചെന്നൈ തുറമുഖത്ത് എത്തിയ കപ്പലിന് എൻസിസി കേഡറ്റുകളും ഇന്ത്യൻ ആർമി ബാൻഡും ചേർന്ന് ഊഷ്മളമായ ഔപചാരിക സ്വീകരണം നൽകി. ജൂലൈ 12 വരെ കപ്പൽ ചെന്നൈയിൽ തുടരും. പരിശീലനവും സാംസ്കാരിക ഇടപാടുകളും ഉൾപ്പെടുന്ന ആഗോള കടൽ യാത്രയിലൂടെയാണ് ജപ്പാൻ കപ്പൽ മേഖലാ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുന്നത്.
ജി 7 ഉച്ചകോടിയോടനുബന്ധിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയും തമ്മിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ പല മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ഇരുവരും പ്രതിജ്ഞയെടുത്തിരുന്നു.
2024 നവംബർ മാസത്തിൽ നടന്ന പതിനൊന്നാമത് ആസിയാൻ ഡിഫൻസ് മിനിസ്റ്റേഴ്സ് മീറ്റിങ് പ്ലസ്(ADMM-Plus) ൽ ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ജപ്പാൻ പ്രതിരോധ മന്ത്രി ജനറൽ നാക്കതാനിയുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിൽ UNICORN (Unified Complex Radio Antenna) സംവിധാനം ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡ്(BEL) ഇന്ത്യയിൽ ജപ്പാന്‍റെ സഹകരണത്തോടെ സംയുക്തമായി വികസിപ്പിക്കാൻ ഒപ്പു വച്ചിരുന്നു. ഇതു നടപ്പിലായാൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രതിരോധ ഉപകരണങ്ങളുടെ സംയുക്ത വികസനത്തിന്‍റെയും ഉൽപാദനത്തിന്‍റെയും ആദ്യഘട്ടം പൂർത്തിയാകും.
ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാരും പ്രതിരോധ വ്യവസായം, സാങ്കേതിക സഹകരണം, സംയുക്ത വികസനം, സംയുക്ത ഉൽപാദനം എന്നിവയിൽ കൂടുതൽ സഹകരണം ഉണ്ടാകേണ്ടതിന്‍റെ ആവശ്യകത കൂടി ഉന്നയിച്ചു.