
ഡോണൾഡ് ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യ താരിഫുകള്‍ ഉപയോഗിച്ച് യുഎസിനെ 'കൊല്ലുകയായിരുന്നു' എന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍, ഇപ്പോള്‍ താരിഫ് ഒഴിവാക്കാന്‍ സന്നദ്ധത അറിയിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. താരിഫ്, വ്യാപാര നയങ്ങളെച്ചൊല്ലി ഇന്ത്യയും അമെരിക്കയും തമ്മില്‍ സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തിലാണ് ട്രംപ് ഇന്ത്യയ്‌ക്കെതിരേ വീണ്ടും രംഗത്തുവന്നത്.
ചൊവ്വാഴ്ച ദ സ്‌കോട്ട് ജെന്നിങ്‌സ് റേഡിയോ ഷോയ്ക്ക് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. 'ഇന്ത്യയ്ക്ക് നമ്മള്‍ക്കെതിരേ തീരുവകളുണ്ട്, ചൈന തീരുവകള്‍ കൊണ്ട് നമ്മളെ കൊല്ലുന്നു, ബ്രസീലും തീരവയിലൂടെ നമ്മളെ കൊല്ലുന്നു'- ട്രംപ് പറഞ്ഞു.
'ലോകത്തിലെ ഏതൊരു മനുഷ്യനെക്കാൾ നന്നായി എനിക്ക് താരിഫുകളെക്കുറിച്ച് മനസിലായി. ഇപ്പോള്‍ എന്‍റെ താരിഫുകള്‍ കൂടി വന്നതോടെ അവരെല്ലാം അവ ഉപേക്ഷിച്ചു. ഇന്ത്യയായിരുന്നു ഏറ്റവും കൂടുതല്‍ താരിഫ് ചുമത്തിയ രാഷ്ട്രം. നിങ്ങള്‍ക്കറിയാമോ, അവര്‍ (ഇന്ത്യ) എനിക്ക് ഇപ്പോള്‍ താരിഫ് ഒഴിവാക്കി തരാമെന്നു വാഗ്ദാനം ചെയ്തിരിക്കുന്നു'- ട്രംപ് പറഞ്ഞു.
അമെരിക്കയുടെ വ്യാപാര പങ്കാളികള്‍ക്കെതിരേ ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ താരിഫുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന കോടതി വിധിയെക്കുറിച്ചു ചോദിച്ചപ്പോള്‍, യുഎസിനെ മുതലെടുക്കാന്‍ ആഗ്രഹിക്കുന്ന നിരവധി രാജ്യങ്ങളാണ് കേസ് സ്‌പോണ്‍സര്‍ ചെയ്തതെന്ന് ട്രംപ് ആരോപിച്ചു.