

ഇന്ത്യ-അമെരിക്ക വ്യാപാരക്കരാർ; സംയുക്തത പ്രസ്താവന അടുത്തദിവസം
file photo
ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ സംബന്ധിച്ച ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന അഞ്ചുദിവസത്തിനുള്ളിൽ പുറത്തിറങ്ങും. ഉഭയകക്ഷിക്കരാറിന്‍റെ നിയമപരമായ ചട്ടക്കൂടും ഇതോടൊപ്പമുണ്ടാകും. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ കരാർ സംബന്ധിച്ച പ്രസ്താവന ഇരുരാജ്യങ്ങളും പുറത്തിറക്കുമെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു.സംയുക്ത പ്രസ്താവനയ്ക്ക് ശേഷം തീരുവ 18 ശതമാനമാക്കി കുറച്ചുകൊണ്ട് യുഎസ് ഉത്തരവ് പുറപ്പെടുവിക്കും.
അതേസമയം ഊർജം സാങ്കേതികമേഖലകളിൽ ഏകദേശം 50,000 കോടി ഡോളറിന്‍റെ ഉൽപ്പന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ വാദം പരോക്ഷമായി മന്ത്രി സമ്മതിച്ചു.
വിവര സാങ്കേതിക വാർത്താവിനിമയ മേഖലകളിലും ഡേറ്റ സെന്‍റർ ഉപകരണങ്ങളുടെ കാര്യത്തിലും ഭാവിയിൽ വൻതോതിലുള്ള ആവശ്യം ഇന്ത്യക്ക് വരുമെന്നും മന്ത്രി പറഞ്ഞു. മാർച്ച് പകുതിയോടെയായിരിക്കും കരാറിൽ ഒപ്പുവെയ്ക്കുന്നത്. നിലവിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം പകരം തീരുവയും റഷ്യൻ എണ്ണ വാങ്ങുന്നതിന് ചുമത്തിയ 25 ശതമാനം അധിക തീരുവയും ചേർത്ത് 50 ശതമാനം തീരുവയാണ് യുഎസ് ചുമത്തിയിട്ടുള്ളത്. ഇന്ത്യക്ക് പുറമെ ബ്രസീലിന് മാത്രമാണ് ഇത്രയധികം തീരുവ ചുമത്തിയിട്ടുള്ളത്, കരാർ പ്രാവർത്തികമാകുന്നതോടെ തീരുവ 50 ൽ നിന്ന് 18 ശതമാനമായി കുറയുമെന്നണ് പ്രതീക്ഷ.