
വാഷിങ്ടൺ: പാക്കിസ്ഥാനിലെ ഭീകര ക്യാംപുകൾക്കെതിരായ സൈനിക നടപടിക്ക് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് ഇന്ത്യ നൽകിയത് സമർഥമായാണെന്ന് ശശി തരൂർ എംപി. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാൻ വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ പ്രതിനിധി സംഘം സന്ദർശനം നടത്തുന്നതിനിടയിലാണ് തരൂരിന്‍റെ വിശദീകരണം.
യുഎസിലെ നാഷണൽ പ്രസ് ക്ലബ്ബിൽ നടത്തിയ ചർച്ചയ്ക്കിടെയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന നാമം ഇന്ത്യ സ്വീകരിക്കുവാനുളള കാരണത്തെപ്പറ്റി ചോദ്യം ഉയർന്നത്.
''ഇന്ത്യയുടെ പാരമ്പര്യത്തിന്‍റെ ഭാഗമാണ് സിന്ദൂരം. വിവാഹിതരായ സ്ത്രീകളുടെ നെറ്റിയുടെ മധ്യ ഭാഗമായാണ് ഇത് തൊടുന്നത്. ഹിന്ദു വിഭാഗത്തിൽ നിന്നല്ലാത്ത സ്ത്രീകളും സിന്ദൂരം ഉപയോഗിക്കാറുണ്ട്. കല്യാണത്തിന് ആരംഭിക്കുന്ന സിന്ദൂരമിടൽ കല്യാണം കഴിഞ്ഞ ദിവസം മുതൽ സ്ത്രീകൾ തുടരുന്നു'', തരൂർ വിശദീകരിച്ചു.
പഹല്‍ഗാമില്‍ തീവ്രവാദികള്‍ ഭാര്യമാരുടെയും കുട്ടികളുടെയും മുന്നിൽ പുരുഷന്മാരെ വെടിവച്ചു കൊല്ലുകയും സ്ത്രീകളെ വെറുതെ വിടുകയുമാണ് ചെയ്തത്.
''എന്നെയും കൊല്ലൂ'' എന്ന് ഒരു സ്ത്രീ നിലവിളിച്ചപ്പോൾ, ''ഇല്ല..., നീ തിരിച്ചു പോയി ഞങ്ങൾ എന്താണ് ചെയ്തതെന്ന് അവരോട് പറയൂ'' എന്നായിരുന്നു തീവ്രവാദികൾ ആക്രോശിച്ചത് എന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.