വ്ലോഗർക്കു നേരെ ലൈംഗികാതിക്രമം; ഹോങ്കോങ്ങിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ | Video

വീഡിയോ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കി.
Video Screenshot
Video Screenshot
Updated on

ഹോങ്കോങ്ങ്: സൗത്ത് കൊറിയന്‍ വനിതാ വ്ലോഗർ നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ ഹിമാചൽ സ്വദേശി അറസ്റ്റിൽ. അമിത് ജാരിയാൽ (46) ആണ് ഹോങ്കോങ്ങിൽ അറസ്റ്റിലായത്. ഇയാൾ ഹോങ്കോങ്ങിലെ രാജസ്ഥാന്‍ റിഫിൾസ് എന്ന ഹോട്ടലിലെ ജീവനക്കാരനായിരുന്നു എന്ന് ആദ്യം റിപ്പോർട്ട് വന്നിരുന്നെങ്കിലും ഹോട്ടൽ അധികൃതർ ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച എംടിആർ സ്റ്റേഷന്‍ പരിസരത്തുവച്ചായിരുന്നു യുവതിക്കു നേരെ ലൈംഗികാതിക്രമമുണ്ടാവുന്നത്. വാഹനം കാത്തുനിന്ന യുവതിക്കടുത്തേക്ക് വഴി ചോദിക്കാനെന്ന വ്യാജേന എത്തുകയായിരുന്നു ഇയാൾ. പിന്നീട് സംസാരിക്കവെ യുവതിയുടെ ശരീരത്തിൽ കയറിപ്പിടിക്കുകയും കൂടെ വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. യുവതി എതിർത്തിട്ടും ഇയാൾ പിന്‍മാറാന്‍ തയ്യാറായില്ല. ഒടുവിൽ യുവതി ബഹളം വച്ചപ്പോൾ ഇയാൾ മാറിപ്പോവുകയായിരുന്നു.

ഇയാൾ യുവതിയുടെ ശരീരത്തിൽ കയറിപ്പിടിക്കുന്നതിന്‍റെ ലൈവ് ദൃശ്യങ്ങൾ പുറത്ത് വിടുകയും കൈയിൽ കരുതിയിരുന്ന വ്ലോഗർ ക്യാമറയിൽ റെക്കോർഡ് ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം, വ്ലോഗർ മക്കാവുവിലേക്ക് തിരിച്ചു പോവുകയും അവിടെ വച്ച് മറ്റൊരു ലൈവ് സ്ട്രീമിൽ തന്‍റെ ദുരനുഭവം പങ്കുവയ്ക്കുകയും ആക്രമണത്തിനിടെ തനിക്ക് നേരിട്ട മുറിവുകളും കാണിച്ചുകൊണ്ട് രംഗത്തെത്തി.

ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കി. ഉടനെ പൊലീസ് ഇയാളെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കുകയും വൈകാതെ തന്നെ ഇയാളെ പിടികൂടുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com