

ഇന്ത്യൻ വംശജനായ സിഎഫ്ഒയ്ക്ക് നാല് മാസം തടവ്
വാഷിങ്ടൺ: നട്ടെല്ലുമായി ബന്ധപ്പെട്ട ഇംപ്ലാന്‍റ് നിർമിക്കുന്ന കമ്പനിയുടെ ഉൽപന്നങ്ങൾ ഉപയോഗിക്കാൻ ശസ്ത്രക്രിയാ വിദഗ്ധർക്ക് വ്യാജ കൺസൾട്ടിങ് ഫീസിന്‍റെ പേരിൽ കൈക്കൂലി നൽകിയ കേസിൽ ഇന്ത്യൻ വംശജനായ ചീഫ് ഫിനാൻഷ്യൽ ഓഫീസർക്ക് (സിഎഫ്ഒ) അമെരിക്കൻ ഫെഡറൽ കോടതി നാല് മാസം തടവുശിക്ഷ വിധിച്ചു. മസാച്യുസെറ്റ്സിലെ കേംബ്രിജ് സ്വദേശിയായ 41കാരൻ ആദിത്യ ഹുമദിനാണ് ശിക്ഷ. തടവുശിക്ഷയ്ക്ക് ശേഷം ഒരു വർഷം കോടതി മേൽനോട്ടത്തിലുള്ള നിരീക്ഷണത്തിലായിരിക്കും. കൂടാതെ 9,500 യുഎസ് ഡോളർ പിഴയും അടക്കണം.
2021 സെപ്റ്റംബറിൽ ആദിത്യ ഹുമദിനെതിരേ കേസെടുത്തത്. വ്യാജ കൺസൾട്ടിങ് ഫീസിന്‍റെ പേരിൽ ശസ്ത്രക്രിയാ വിദഗ്ധർക്ക് 5.4 ലക്ഷം ഡോളറിലധികം കൈക്കൂലി നൽകുന്നതിന് ഹുമദ് ഗൂഢാലോചന നടത്തിയതായി മസാച്യുസെറ്റ്സ് ജില്ലാ യുഎസ് അറ്റോർണി ഓഫീസ് അറിയിച്ചു. സങ്കീർണമായ നട്ടെല്ല് ശസ്ത്രക്രിയകളിൽ കമ്പനിയുടെ ഉൽപന്നങ്ങൾ ശസ്ത്രക്രിയകളിൽ ഉപയോഗിക്കാൻ ഡോക്റ്റർമാരെ പ്രേരിപ്പിക്കുന്നതിനാണ് കൈക്കൂലി നൽകിയതെന്നും ഇതിലൂടെ കമ്പനിക്ക് ശസ്ത്രക്രിയകളിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോളർ വരുമാനം ലഭിച്ചതായും അധികൃതർ പറഞ്ഞു.