
സിംഗപ്പൂർ: തടവുപുള്ളിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ സിംഗപ്പൂർ ജയിലിലെ വാർഡനായിരുന്ന ഇന്ത്യൻ വംശജൻ കുറ്റക്കാരനെന്ന് കണ്ടെത്തി. ജയിൽ മാറ്റുന്നതിനായി തടവുപുള്ളിയിൽ നിന്ന് 133,000 സിംഗപ്പൂർ ഡോളർ കൈക്കൂലി ആയി ആവശ്യപ്പെട്ട കേസിലാണ് കോബി കൃഷ്ണ ആയാവൂ എന്ന വാർഡൻ പിടിയിലായത്. കൈക്കൂലി ആവശ്യപ്പെട്ടതിനു പുറകേ 10 കുറ്റങ്ങളാണ് 56കാരനായ കോബിയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്.
2015 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ ചോങ് കെങ് ച്യെ എന്ന തടവുപുള്ളിയിൽ നിന്ന് കോബി കൈക്കൂലി വാങ്ങിയതായാണ് തെളിഞ്ഞത്. ഈ പണം ഉപയോഗിച്ച് ഇയാൾ കാർ വായ്പ, വീട് പുനർനവീകരണം, പിറന്നാൾ ആഘോഷം, ക്രെഡിറ്റ് കാർഡ് ബില്ലുകൾ എന്നിവ അടച്ചതായി കണ്ടെത്തിയിട്ടുണ്ട്. കാമുകിയുടെ 7 വയസുള്ള മകനെ ഉപദ്രവിച്ച് കൊലപ്പെടുത്തിയ കേസിലാണ് ചോങ് 20 വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടത്.
ദീർഘകാലം തടവിനു വിധിക്കപ്പെടുന്നവർക്കായുള്ള അതീവ സുരക്ഷാ ജയിലായ ചാങ്കി ജയിലിലെ എ1 ക്ലസ്റ്ററിലാണ് ചോങ്ങിനെ പാർപ്പിച്ചിരുന്നത്. ഇവിടെ നിന്നും മാറ്റാം എന്നു വാഗ്ദാനം നൽകിയാണ് കോബി തടവുകാരനിൽ നിന്ന് പണം വാങ്ങിയിരുന്നത്. കേസിൽ ജനുവരിയിൽ വിധി പറയും