

ഉംറ തീർത്ഥാടകരുടെ ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചു, നാൽപ്പതോളം ഇന്ത്യക്കാർക്ക് ദാരുണാന്ത്യം
ദുബായ്: മദീനയിൽ ബസ് അപകടത്തിൽ നാൽപ്പതോളം ഇന്ത്യൻ തീർഥാടകർക്ക് ദാരുണാന്ത്യം. മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഉംറ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഒരാൾ ഒഴികെ ബാക്കിയുള്ളവരെല്ലാം മരണപ്പെട്ടു എന്നാണ് പുറത്തുവരുന്ന വിവരം.
മദീനയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ മുഹറഹാത് എന്ന സ്ഥലത്ത് ഇന്നലെ രാത്രി 11.15നാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ഉണ്ടായ അഗ്നിയുണ്ടായി. തിരിച്ചറിയാന്‍ കഴിയാത്ത വിധം കരിഞ്ഞ നിലയിലാണ് പലരുടെയും മൃതദേഹങ്ങള്‍.
ഹൈദരാബാദിൽ നിന്നുള്ള ഉംറ തീർഥാടകരാണ് ഇവർ. മരിച്ചവരിൽ 11 സ്ത്രീകളും 10 കുട്ടികളും ഉണ്ടെന്നാണ് അനൗദ്യോഗിക വിവരം. വാഹനം കത്തിയ നിലയിൽ ആയതിനാൽ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. എത്രപേരാണ് മരിച്ചതെന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. സിവില്‍ ഡിഫന്‍സും പൊലീസും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.