

"നിങ്ങളാണ് എനിക്ക് പോകാൻ അനുമതി നൽകിയത്, ഇപ്പോൾ വെടിവയ്ക്കുന്നു"; ഇന്ത്യൻ ടാങ്കറിൽ നിന്നുള്ള സന്ദേശം പുറത്ത്
ടെഹ്റാൻ: ഹോർമൂസ് കടലിടുക്കിൽവച്ച് ഇറാൻ സൈന്യം ആക്രമിച്ച ഇന്ത്യൻ എണ്ണക്കപ്പലിൽ നിന്നുള്ള ശബ്ദസന്ദേശം പുറത്ത്. ഇന്ത്യൻ കപ്പലിലെ ജീവനക്കാർ ഇറാൻ നാവികസേനയ്ക്ക് അയച്ച സന്ദേശമാണ് പുറത്തുവന്നത്. ഹോർമൂസിലൂടെ പോകാൻ അനുമതി തന്നശേഷം വെടിവെക്കുന്നത് എന്തിനാണ് എന്നാണ് ഇന്ത്യൻ കപ്പലിലെ ജീവനക്കാരൻ ചോദിക്കുന്നത്.
സെപാ നേവി. ‘സെപാ നേവി. ഇത് മോട്ടർ ടാങ്കർ സൻമർ ഹെരാൾഡാണ്. നിങ്ങളാണ് പോകാനുള്ള അനുമതി തന്നത്. എന്റെ പേര് പട്ടികയിൽ രണ്ടാമതുണ്ട്. എന്നിട്ട് നിങ്ങളിപ്പോ വെടിവയ്ക്കുന്നു. എന്നെ തിരികെപ്പോകാൻ അനുവദിക്കൂ.- എന്നാണ് കപ്പൽ ജീവനക്കാരൻ പറയുന്നത്. ജഗ് അർണവ്, സൻമർ ഹെരാൾഡ് എന്നീ ഇന്ത്യൻ കപ്പലുകൾക്കു നേരെയാണ് ഇറാൻ നാവികസേന കഴിഞ്ഞദിവസം വെടിയുതിർത്തത്. ഇതിൽ സൻമർ ഹെരാൾഡിൽനിന്നുള്ള സന്ദേശമാണ് പുറത്തുവന്നിട്ടുള്ളത്.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് കഴിഞ്ഞ മാസം കടലിടുക്ക് അടച്ചതിന് ശേഷം ഇറാൻ ഇടയ്ക്കിടെ ഇന്ത്യൻ കപ്പലുകൾക്ക് സഞ്ചരിക്കാൻ അനുമതി നൽകിയിരുന്നു. മാരിടൈം ട്രാഫിക്കിൽ ലഭ്യമായ വിശദാംശങ്ങൾ പ്രകാരം നിരവധി ഇന്ത്യൻ, വിദേശ പതാകയുള്ള കപ്പലുകൾ ഇപ്പോഴും ഹോർമുസ് കടക്കാൻ കാത്തിരിക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 13 ഇന്ത്യൻ കപ്പലുകൾ പേർഷ്യൻ ഗൾഫിലും (ഹോർമുസിന് പടിഞ്ഞാറ്), ആറെണ്ണം ഒമാൻ ഉൾക്കടലിലും (ഹോർമുസിന് കിഴക്ക്), ഒന്ന് ഏദൻ ഉൾക്കടലിലും മൂന്ന് എണ്ണം ചെങ്കടലിലും തുടരുന്നു.