
ക്യാനഡയിൽ കൊല്ലപ്പെട്ട ഗുജറാത്തിലെ ബാവ് നഗർ സ്വദേശി ധർമേഷ് കതിരേയ
file photo
ഒട്ടാവ: ഇന്ത്യൻ യുവാവ് ക്യാനഡയിൽ കുത്തേറ്റു മരിച്ചതിനു കാരണം വംശീയ വിദ്വേഷമെന്നു റിപ്പോർട്ട്. ഗുജറാത്തിലെ ബാവ് നഗർ സ്വദേശി ധർമേഷ് കതിരേയ ആണ് കൊല്ലപ്പെട്ടത്. റോക്ക് ലൻഡിലെ മിലാനോ പിസാ സെന്‍ററിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട ധർമേഷ്.
ക്യാനഡയുടെ തലസ്ഥാനമായ ഒട്ടാവയ്ക്കു സമീപമുള്ള തന്‍റെ അപ്പാർട്ട്മെന്‍റിൽ വച്ചാണ് ഏപ്രിൽ നാലിന് ധർമേഷ് ആക്രമിക്കപ്പെട്ടത്. ബന്ധുക്കൾ വിവരം അറിഞ്ഞത് ഒരു ദിവസം വൈകിയാണ്. ധർമേഷ് താമസിച്ചിരുന്ന അപ്പാർട്ട്മെന്‍റിലെ അലക്കു മുറിയ്ക്കു സമീപത്തു വച്ചാണ് അയൽവാസിയും വെളുത്ത വർഗക്കാരനുമായ അറുപതുകാരൻ ധർമേഷിനെ കുത്തിക്കൊലപ്പെടുത്തിയത്.
ഇയാൾ മുമ്പും പലതവണ ഇന്ത്യാ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചിരുന്നതായും ധർമേഷിനും ഭാര്യയ്ക്കുമെതിരെ നിരന്തരം വംശീയ പരാമർശങ്ങൾ നടത്തിയിരുന്നതായും ദൃക് സാക്ഷികളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. 2019ൽ വിദ്യാർഥിയായി ക്യാനഡയിലെത്തിയതാണ് ധർമേഷ്. ആക്രമണത്തിനു പിന്നാലെ പൊലീസ് അക്രമിയെ കസ്റ്റഡിയിൽ എടുത്തെങ്കിലും വിശദ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
സംഭവത്തെ കുറിച്ച് ഒന്‍റാറിയോ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
ഇന്ത്യൻ പൗരനെതിരായ ആക്രമണത്തിൽ ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അപലപിച്ചു. വിഷയം പരിശോധിച്ചു വരികയാണെന്നും ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. വംശീയ വിദ്വേഷമാണ് കൊലപാതകത്തിനു പിന്നിലെന്ന് കനേഡിയൻ അധികൃതർ ഇതുവരെ സമ്മതിച്ചിട്ടില്ല.