

ഗൾഫിലെ യുഎസ് സൈനിക താവളങ്ങൾ അടച്ചുപൂട്ടണം; നിബന്ധനകളുമായി ഇറാൻ
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ അമെരിക്കയ്ക്ക് മുന്നിൽ കർശന നിബന്ധന വച്ച് ഇറാൻ. ഗൾഫ് മേഖലയിലുള്ള എല്ലാ അമെരിക്കൻ സൈനിക താവളങ്ങളും പൂർണമായും അടച്ചുപൂട്ടണമെന്നതാണ് ഇറാൻ പ്രധാനമായും മുന്നോട്ട് വച്ച ഒരു നിബന്ധന. യുദ്ധം അവസാനിപ്പിക്കാനായി 15 ഇന നിർദേശങ്ങൾ മുന്നോട്ട് വച്ച യുഎസിന്‍റെ നടപടിയോടുള്ള പ്രതികരണമായാണ് ഇറാൻ ഈ നിബന്ധന മുന്നോട്ട് വെച്ചിരിക്കുന്നത്.
ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണം ഏറ്റെടുക്കാനും ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ട്രാൻസിറ്റ് ഫീസ് ഈടാക്കാനുമുള്ള അധികാരം നൽകണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഹോർമുസിന്‍റെ പൂർണ നിയന്ത്രണം വേണമെന്നാണ് ഇറാൻ ആവശ്യപ്പെടുന്നത്.
ഇറാന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ സാമ്പത്തിക ഉപരോധങ്ങളും പിൻവലിക്കുക, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകുക, ഹിസ്ബുള്ളക്കെതിരായ ഇസ്രയേലിന്‍റെ സൈനിക നീക്കം അവസാനിപ്പിക്കുക തുടങ്ങിയവയാണ് ഇറാൻ മുന്നോട്ട് വെച്ച മറ്റ് നിർദേശങ്ങൾ. ഇതിനോട് യുഎസിന്‍റെ പ്രതികരണം ലഭ്യമായിട്ടില്ല. ഹോർമുസിന്‍റെ നിയന്ത്രണം ഇറാന് വിട്ടുകൊടുക്കാൻ യുഎസ് തയ്യാറായേക്കില്ല.