
ഇറാൻ-ഇസ്രയേൽ വെടിനിർത്തലിന് സാധ്യത തെളിയുന്നു
ദോഹ: ഖത്തറിലെ യുഎസ് സൈനിക താവളത്തിനു നേരേ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനു പിന്നാലെ പശ്ചിമേഷ്യൻ സംഘർഷത്തിന് അയവുണ്ടാകുമെന്ന പ്രതീക്ഷയും ശക്തമാകുന്നു. 12 ദിവസത്തെ സംഘർഷം അവസാനിപ്പിച്ചുകൊണ്ട് ഇറാനും ഇസ്രയേലിനുമിടയിൽ സമ്പൂർണ വെടിനിർത്തൽ നിലവിൽ വരുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തോടെയാണിത്.
അതിർത്തിക്കുള്ളിൽ നടന്ന ആക്രമണത്തിനു തിരിച്ചടി നൽകാൻ അവകാശമുണ്ടെന്നു ഖത്തർ പ്രഖ്യാപിച്ചെങ്കിലും പ്രതികാര നടപടികളിലേക്കു കടന്നില്ല. ഖത്തർ അമിർ കൂടി ഇടപെട്ടാണ് വെടിനിർത്തലിനു ധാരണയായതെന്ന സൂചനയും ട്രംപ് നൽകുന്നുണ്ട്.
വെടിനിർത്തൽ കരാറൊന്നും നിലവിൽ വന്നിട്ടില്ലെന്നാണ് ഇറാൻ പ്രതികരിച്ചതെങ്കിലും, ആക്രമണം ചൊവ്വാഴ്ച പുലർച്ചെ നാലു മണിയോടെ താത്കാലികമായി നിർത്തിവയ്ക്കുന്നു എന്ന പ്രഖ്യാപനവും വന്നു. അവസാന മിനിറ്റ് വരെ പൊരുതിയ സൈനികർക്ക് ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി ട്വിറ്ററിലൂടെ നന്ദി പറഞ്ഞതും വെടിനിർത്തൽ സൂചനയായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
എന്നാൽ, ട്രംപിന്‍റെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കുള്ളിൽ ഇസ്രയേലും ഇറാനും വീണ്ടും പരസ്പരം ആക്രമണം നടത്തുകയും മൂന്നു പേർ കൊല്ലപ്പെടുകയും ചെയ്തത് സമാധാന ചർച്ചകൾക്ക് ഭീഷണിയാണ്. ഇസ്രയേൽ ആക്രമണം നിർത്തിയാൽ തങ്ങളും നിർത്താമെന്നാണ് ഇറാന്‍റെ നിലപാട്. യുദ്ധം ആരംഭിച്ചത് ഇസ്രയേലാണെന്നും തങ്ങളല്ലെന്നും, ഇതു തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ഇറാൻ സർക്കാർ വ്യക്തമാക്കുന്നു.
അതേസമയം, ഇറാൻ ആദ്യം ആക്രമണം നിർത്തുമെന്നും ആറു മണിക്കൂറിനുള്ളിൽ ഇസ്രയേലും ആക്രമണം അവസാനിപ്പിക്കുമെന്നും ഇതോടെ സമ്പൂർണ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നുമാണ് ട്രംപിന്‍റെ വാദം.
ഇറാനും ഇറേനിയൻ ജനതയും കീഴടങ്ങുന്നവരല്ലെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകുമെന്ന പ്രഖ്യാപനമാണ് രാജ്യത്തിന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി നടത്തിയിരിക്കുന്നത്. ഇറാന്‍റെ ആക്രമണത്തിൽ ഭയന്ന യുഎസ് വെടിനിർത്തലിനു കേണപകേക്ഷിക്കുകയാണെന്ന പരിഹാസവും ഇറാന്‍റെ ഔദ്യോഗിക നേതൃത്വത്തിൽ നിന്നു പുറത്തുവരുന്നുണ്ട്.
അതേസമയം, ഇറാൻ ഖത്തറിൽ നടത്തിയ ആക്രമണം ദുർബലമായിരുന്നു എന്നും ആരും മരിച്ചില്ലെന്നുമാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറയുന്നത്!