

ഹോർമൂസ് പൂർണമായി തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്
ടെഹ്‌റാൻ: ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ നിലവിൽ വന്നതിനു പിന്നാലെ ഹോർമൂസ് പൂർണമായി തുറന്ന് ഇറാൻ. വെടിനിർത്തൽ കാലയളവിൽ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കുമായി പൂർണമായും തുറന്നുകൊടുക്കുമെന്നാണ് ഇറാൻ പ്രഖ്യാപനം. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
വെടിനിർത്തൽ നിലനിൽക്കുന്ന ബാക്കി സമയത്തേക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കും ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്ര പൂർണ്ണമായും അനുവദനീയമായിരിക്കുമെന്ന് അരാഗ്ചി അറിയിച്ചു. ഇറാന്റെ പോർട്ട്സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ നേരത്തെ നിശ്ചയിച്ച് അറിയിച്ചിട്ടുള്ള പാതയിലൂടെയായിരിക്കണം കപ്പലുകൾ സഞ്ചരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പിന്നാലെ ഇറാന് നന്ദി പറഞ്ഞ് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. കടലിടുക്ക് പൂർണ്ണമായും തുറന്നിരിക്കുന്നുവെന്നും പൂർണ ഗതാഗതത്തിന് തയ്യാറാണെന്ന് ഇറാൻ പ്രഖ്യാപിച്ചുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അതേസമയം നാവിക ഉപരോധം പൂർണ ശക്തിയിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ലെബനനും ഇസ്രയേലും തമ്മിലുള്ള 10 ദിവസത്തെ വെടിനിർത്തൽ കരാർ ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ നടപടി. ഇത് അന്താരാഷ്ട്ര വ്യാപാര മേഖലയ്ക്ക് വലിയ ആശ്വാസമാകും.