

യുഎസും ഇസ്രയേലും കീഴടങ്ങും വരെ യുദ്ധം തുടരുമെന്ന് ഇറാന്‍
ടെഹ്‌റാന്‍: യുഎസും ഇസ്രയേലും കീഴടങ്ങും വരെ യുദ്ധം തുടരുമെന്ന് ഇറാന്‍. ഇറാനിലെ സ്ഥിതിഗതികളെക്കുറിച്ചു യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച രാത്രി അമെരിക്കയെ അഭിസംബോധന ചെയ്തതിനു ശേഷം ഇറാനിലെ ഹസ്രത്ത് ഖതം അല്‍-അന്‍ബിയയുടെ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്സിന്‍റെ വക്താവ് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് യുഎസിന് മുന്നറിയിപ്പ് കൊടുത്തത്.
' ഇറാന്‍റെ നാവികസേന ഇല്ലാതായി. അവരുടെ വ്യോമസേന തകര്‍ന്നു. മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കാനുള്ള അവരുടെ കഴിവ് വെട്ടിക്കുറച്ചു ' എന്നായിരുന്നു ബുധനാഴ്ച ട്രംപ് പറഞ്ഞത്. ഇതിനുള്ള മറുപടിയിലാണ് ഇറാന്‍ രൂക്ഷമായി പ്രതികരിച്ചത്.
'
ഞങ്ങളുടെ സൈനിക ശക്തിയെയും ഉപകരണങ്ങളെയും കുറിച്ചുള്ള നിങ്ങളുടെ ഇന്‍റലിജന്‍സ് അപൂര്‍ണമാണ്. ഞങ്ങളുടെ വിപുലമായ, തന്ത്രപരമായ ശേഷികളെ കുരിച്ച് നിങ്ങള്‍ക്ക് ഒന്നും അറിയില്ല ' എന്നും ഇറാന്‍റെ വക്താവ് പറഞ്ഞു. ഇറാന്‍ സൈന്യത്തിന്‍റെ തന്ത്രപരമായ നിര്‍മാണങ്ങള്‍ നടക്കുന്നത് അമെരിക്കയ്ക്കും ഇസ്രയേലിനും അറിയാത്ത സ്ഥലത്താണ്. അവിടെ ഒരിക്കലും എത്തിച്ചേരാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്‍റെ യുറേനിയം പിടിച്ചെടുക്കാന്‍ യുഎസ് സൈന്യം
യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ നിര്‍ദേശപ്രകാരം, ഇറാന്‍റെ യുറേനിയം ശേഖരം പിടിച്ചെടുക്കാന്‍ യുഎസ് സൈന്യം പദ്ധതി തയാറാക്കിയതായി റിപ്പോര്‍ട്ട്. ഉയര്‍ന്ന അപകടസാധ്യതയുള്ളതാണ് പദ്ധതിയെന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
അതീവ സങ്കീര്‍ണമായ ദൗത്യമായിരിക്കുമെന്നാണ് ഉന്നത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. ദൗത്യത്തിനായി ആയിരക്കണക്കിന് അമെരിക്കന്‍ സൈനികരെ വിന്യസിക്കാനും തീരുമാനിക്കുന്നുണ്ട്.
ഇസ്ഫഹാന്‍, നതാന്‍സ് തുടങ്ങിയ ആണവ കേന്ദ്രങ്ങള്‍ക്കുള്ളില്‍ ആഴത്തില്‍ സംഭരിച്ചിരിക്കുന്ന യുറേനിയത്തെ ലക്ഷ്യം വച്ചായിരിക്കും ദൗത്യം. മുന്‍പ് യുഎസും ഇസ്രയേലും നടത്തിയ വ്യോമാക്രമണങ്ങളെ തുടര്‍ന്ന് ഇറാന്‍ ഭൂരിഭാഗം യുറേനിയവും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുഴിച്ചിട്ടിരിക്കുകയാണെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. ഇക്കാര്യം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് അമെരിക്ക പിടിച്ചെടുക്കല്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്.
ഇറാനിൽ നിന്ന് 1,000 പൗണ്ടിലധികം റേഡിയോ ആക്ടീവ് വസ്തുക്കൾ പിടിച്ചെടുക്കാനാണ് ലക്ഷ്യം. ഒരു പരമ്പരാഗത ആക്രമണം നടത്തിയായിരിക്കില്ല ഈ ദൗത്യം. പകരം വലിയ തോതിൽ കരയിൽ ഒരു സൈനിക നീക്കം ഇതിന് ആവശ്യമായി വരുമെന്നാണ് യുഎസ് കണക്കുകൂട്ടുന്നത്.
സൈനിക മാര്‍ഗങ്ങള്‍ ഒന്നിനും പരിഹാരമല്ല: ചൈന
സൈനിക മാര്‍ഗങ്ങള്‍ കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകില്ലെന്ന് ചൈന. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുമെന്ന ആശങ്കകള്‍ക്കിടയില്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ 'ഇറാനെ ശിലായുഗത്തിലേക്ക് തിരികെ അയയ്ക്കും' എന്ന പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ചൈന.
'സൈനിക മാര്‍ഗങ്ങള്‍ കൊണ്ട് ഒരു പ്രശ്നവും അടിസ്ഥാനപരമായി പരിഹരിക്കാന്‍ കഴിയില്ല. സംഘര്‍ഷം രൂക്ഷമാകുന്നത് ഒരു കക്ഷിയുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നില്ലെന്നും' ചൈനീസ് വിദേശകാര്യ മന്ത്രി മാവോ നിങ് വ്യാഴാഴ്ച പറഞ്ഞു.