ഇറാനിൽ രണ്ടാഴ്ച വെടിനിർത്തൽ

ഹോർമുസ് കടലിടുക്ക് സോപാധികമായി തുറക്കും, പാക്കിസ്ഥാന് നന്ദി പറഞ്ഞ് ഇറാൻ
Iran ceasefire announced

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.

File

Updated on

ടെഹ്റാൻ: ലോകത്തിനാകെ ആശ്വാസമായി ഇറാനിൽ വെടനിർത്തൽ പ്രഖ്യാപനം. രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശം അംഗീകരിച്ചുകൊണ്ട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പുറത്തിക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്‍റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമിൽ ഷെയർ ചെയ്തു.

കടലിടുക്ക് തുറക്കാൻ ഇറാനു നൽകിയിരുന്ന അന്ത്യശാസന സമയം കഴിയാൻ രണ്ട് മണിക്കൂർ മാത്രം ശേഷിക്കെയാണ് നിർണായക തീരുമാനം. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും നടത്തിയ സമാധാന നീക്കങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അരാഗ്ചിയുടെ വാർത്താക്കുറിപ്പ്.

വെടിനിർത്തൽ കരാർ നിലവിലുള്ള രണ്ടാഴ്ചക്കാലം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം, ഇറാന്‍ സൈന്യവുമായി ഏകോപിപ്പിച്ച് സുരക്ഷിതമായി തുടരാൻ അനുവദിക്കുമെന്നും അരാഗ്ചി ഉറപ്പ് നൽകുന്നു.

പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ വെള്ളിയാഴ്ച ഔദ്യോഗികമായി സമാധാന ചർച്ച തുടങ്ങിവയ്ക്കുമെന്നും ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തെയാകെ മുൾമുനയിൽ നിർത്തിയ സംഘർഷാവസ്ഥയ്ക്കാണ് ഇതോടെ താത്കാലികമായെങ്കിലും അയവ് വരുന്നത്.

യുഎസ് മുന്നോട്ടുവച്ച 45 ദിവസത്തെ വെടിനിർത്തൽ നിർദേശം നേരത്തെ ഇറാൻ തള്ളിയതോടെ, പശ്ചിമേഷ്യൻ യുദ്ധം കൂടുതൽ വ്യാപകവും വിനാശകരവുമായ ഘട്ടത്തിലേക്ക് കടക്കും എന്നായിരുന്നു ആശങ്ക. യുഎസ് ഉപാധികൾ ആദ്യം തള്ളിയ ഇറാൻ, താത്കാലിക വെടിനിർത്തലിനു പകരം യുദ്ധത്തിന്‍റെ സമ്പൂർണ അവസാനമാണ് ആവശ്യപ്പെട്ടിരുന്നത്.

നേരിട്ടുള്ള ചർച്ചയുടെ വക്കോളമെത്തിയ സമാധാന ശ്രമങ്ങൾ നശിപ്പിക്കുന്നത് ഇസ്രയേലിന്‍റെ പ്രകോപനങ്ങളാണെന്ന് പാക്കിസ്ഥാൻ ആരോപിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് അപ്രതീക്ഷിതമായി വെടിനിർത്തൽ പ്രഖ്യാപനം വരുന്നത്.

ഇതിനിടെ, ഹോർമുസ് കടലിടുക്ക് തുറക്കണം എന്ന് ഇറാനോട് ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ പരാജയപ്പെട്ടതും യുഎസ് തീരുമാനത്തെ സ്വാധീനിച്ചെന്നാണ് വിലയിരുത്തൽ. ബഹ്‌റിൻ അവതരിപ്പിച്ച പ്രമേയത്തെ റഷ്യയും ചൈനയും വീറ്റോ ചെയ്യുകയായിരുന്നു.

ബലപ്രയോഗത്തിലൂടെ കടലിടുക്ക് തുറക്കാൻ ശ്രമിക്കുന്നത്, സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്ന നിലപാടാണ് ഇരുരാജ്യങ്ങളും തീരുമാനിച്ചത്. കടലിടുക്കിലൂടെ സുഗമമായ ഗതാഗതം പുനസ്ഥാപിക്കേണ്ടതുണ്ടെങ്കിലും, അതിന് സമാധാനപരമായ മാർഗങ്ങളാണ് അവലംബിക്കേണ്ടതെന്ന നിലപാട് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഇറാനിലെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ അത് യുഎസിൻ്റെ യുദ്ധക്കുറ്റമായി കണക്കാക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടിറെസിൻ്റെ വക്താവ് മുന്നറിയിപ്പ് നൽകിയിരുന്നു. ഒറ്റ രാത്രികൊണ്ട് ഇറാൻ നാഗരികതയെ ആകെ നശിപ്പിച്ചു കളയുമെന്ന ട്രംപിൻ്റെ പ്രഖ്യാപനം, ആണവായുധം ഉപയോഗിച്ച് മുസ്ലിം വംശഹത്യ നടത്തുമെന്ന ഭീഷണിയായും പരക്കെ വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com