

യുഎസ് കരയുദ്ധത്തിന് മുതിർന്നാൽ കാത്തിരിക്കുന്നത് വൻ ദുരന്തം: ഇറാൻ
ടെഹ്റാൻ: ഏത് തരത്തിലുള്ള സൈനിക നീക്കത്തെയും നേരിടാൻ ഇറാൻ പൂർണ സജ്ജമാണെന്ന് ഇറാനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമെരിക്കൻ സൈന്യം ഒരു കരയുദ്ധത്തിന് മുതിർന്നാൽ അത് വലിയ ദുരന്തമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ വെടിനിർത്തലിനോ അമെരിക്കയുമായുള്ള നയതന്ത്ര ചർച്ചകൾക്കോ ഇറാൻ ഉദ്ദേശിക്കുന്നില്ല.
സമാധാനപരമായ നീക്കങ്ങളിൽ അമെരിക്കയ്ക്ക് ആത്മാർഥതയില്ലെന്നും അവരിൽ വിശ്വാസമില്ലെന്നും അരാഗ്ചി പറഞ്ഞു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മരണത്തിന് ശേഷവും ഇറാൻ ഭരണകൂടം സുസ്ഥിരമാണെന്ന് അരാഗ്ചി അവകാശപ്പെട്ടു.
ഇറാനിന്‍റെ പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ ഇടപെടാനുള്ള അമെരിക്കൻ ശ്രമങ്ങളെ അദ്ദേഹം പൂർണമായും തള്ളിക്കളഞ്ഞു. ഇത് ഇറാനിയൻ ജനതയുടെ കാര്യമാണെന്നും ആർക്കും ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.