

ജോർദാനിൽ ഇറാന്‍റെ ആക്രമണം; നിരവധി യുഎസ് പോർവിമാനങ്ങൾക്ക് നാശനഷ്ടം
ടെഹ്‌റാൻ: ജോർദാനിലെ അമെരിക്കൻ വ്യോമ താവളത്തിന് നേർക്ക് ഇറാന്‍റെ കനത്ത ആക്രമണം. ബുധനാഴ്ച രാത്രി നടന്ന ആക്രമണത്തിൽ നിരവധി യുഎസ് പോർവിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
മുവാഫക് സാൾട്ടി വ്യോമതാവളത്തിന് നേർക്കാണ് ആക്രമണം നടന്നത്. അമെരിക്കയുടെ എട്ട് എഫ്-15 യുദ്ധവിമാനങ്ങൾക്ക് നേരിയ കേടുപാടുകൾ സംഭവിച്ചെന്ന് യുഎസ് മാധ്യമമായ സിബിഎസ് റിപ്പോർട്ട് ചെയ്തു. ഇറാന്‍റെ ആക്രമണത്തിനെതിരേ യുഎസ് സൈന്യം പാട്രിയറ്റ് മിസൈലുകൾ ഉപയോഗിച്ച് പ്രത്യാക്രമണം നടത്തി. യുഎസിന്‍റെ നാവികസേനയുടെ പടക്കപ്പലിനെതിരേ ഇറാൻ ആക്രമണം നടത്തിയതിനു മറുപടിയായി ഇറാന്‍റെ അഞ്ച് ഓയിൽ ടാങ്കറുകൾ അമെരിക്കൻ സൈന്യം ആക്രമിച്ചതിന് പിന്നാലെയാണ് ജോർദാനിലെ വ്യോമ താവളത്തിന് നേർക്ക് ആക്രമണം നടന്നത്.
ജോർദാനിലെ വ്യോമ താവളത്തിന് പുറമെ യുഎസിന്‍റെ എട്ട് ടാങ്കറുകളെയും രണ്ട് പടക്കപ്പലുകളെയും ആക്രമിച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. ഇറാനെതിരായ യുദ്ധത്തിൽ അമെരിക്കയുടെ തന്ത്രപ്രധാനമായ വ്യോമ താവളമാണ് മുവാഫക് സാൾട്ടി. നിരവധി പോർവിമാനങ്ങളാണ് അമെരിക്ക ഇവിടെ സജ്ജമാക്കിയിരിക്കുന്നത്.