

ഖുദ്സ് ദിനത്തിൽ പൗരന്മാർക്കൊപ്പം തെരുവിലിറങ്ങി ഇറാൻ പ്രസിഡന്‍റ്
ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ-യുഎസ് യുദ്ധം നടക്കുന്നതിനിടെ ഇറാൻ പ്രസിഡന്‍റ് മസ്ഊദ് പെസഷ്കിയാൻ പരസ്യമായ തെരുവിലിറങ്ങി. ഖുദ്സ് ദിനവുമായി ബന്ധപ്പെട്ട പലസ്തീൻ അനുകൂല പ്രകടനത്തിലാണ് പെസഷ്കിയാൻ പങ്കെടുത്തത്. നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി, മുഹമ്മദ് അസ്‌ലമി തുടങ്ങിയവരും പ്രകടനത്തിൽ പങ്കെടുത്തു.
പ്രകടനത്തിൽ സൈനിക ഉദ്യോഗസ്ഥരും ഭാഗമായി. ദശലക്ഷക്കണക്കിന് ഇറാനികളും രാജ്യത്തിന് ഉടനീളം തെരുവിലിറങ്ങി. ഇറാനെതിരേ അമെരിക്കയും ഇസ്രയേലും ആക്രമണം നടത്തുന്ന പശ്ചാത്തലത്തിൽ ഈ വർഷത്തെ ഖുദ്സിന്‍റെ കാര്യത്തിൽ അനിശ്ചിതത്തിലായിരുന്നു. എന്നാൽ എല്ലാവെല്ലുവിളികളെയും അതിജീവിച്ചാണ് ഇറാൻ പ്രസിഡന്‍റും സൈനിക ഉദ്യോഗസ്ഥരും സാധാരണ പൗരന്മാരും തെരുവിൽ ഒന്നിച്ചിറങ്ങിയത്.
എല്ലാ റമദാനിലും അവസാനത്തെ വെള്ളിയാഴ്ചയാണ് ഇസ്രയേൽ അധിനിവേശത്തിനെതിരേ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ഖുദ്സ് ദിനാറാലികൾ ഇറാനിൽ സംഘടിപ്പിക്കാറുള്ളത്. 1979 ലെ ഇറാൻ വിപ്ലവത്തിന്‍റെ കാലം മുതൽ ഇറാനിൽ ഖുദ്സ് ദിനാചരണം നടത്താറുണ്ട്. അതിനിടെ ടെഹ്റാനിൽ റാലിക്കെതിരേ ഇസ്രയേൽ ആക്രമണം നടത്തി. റാലിയിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. പ്രതിഷേധപ്രകടനത്തിന് തൊട്ട് മുൻപാണ് നഗരത്തിൽ നാല് സ്ഫോടനങ്ങൾ നടന്നതെന്നാണ് വിവരം.