

ഇസ്രയേലിന് ഇറാന്‍റെ മുന്നറിയിപ്പ്
ടെഹ്റാൻ: യുഎസും ഇസ്രയേലും നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഉന്നത സുരക്ഷ ഉദ്യോഗസ്ഥൻ അലി ലാറിജാനിയുടെ മരണത്തിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഇറാന്‍റെ പരമോന്നത നേതാവ് മുജ്താബ ഖമനേയി. ലാറിജാനിയുടെ മരണത്തിന് വലിയ വില നൽകേണ്ടി വരുമെന്നാണ് മുജ്താബയുടെ മുന്നറിയിപ്പ്. അദ്ദേഹത്തിന്‍റെ രക്തത്തിന് ഉടൻ തന്നെ വില നൽകേണ്ടി വരുമെന്നും മുജ്താബ മുന്നറിയിപ്പ് നൽകി.
നേതൃനിരയിൽ നഷ്ടം സംഭവിച്ചെങ്കിലും യുദ്ധനടപടിയുമായി മുന്നോട്ട് പോകുമെന്നും ഇറാൻ വ്യക്തമാക്കി. ലാറിജാനിയുടെ വധത്തോടെ പശ്ചിമേഷ്യൻ യുദ്ധം വേറൊരു തലത്തിലെത്തിയിരിക്കുകയാണ്. ഇറാന്‍റെ ഉന്നത നേതാക്കളെ ലക്ഷ്യം വച്ചുള്ള യുദ്ധമാണ് ഇസ്രയേൽ-യുഎസ് നടത്തിക്കൊണ്ടിരിക്കുന്നത്.
യുദ്ധത്തിന്‍റെ നിർണായക ഘട്ടത്തിൽ ലാറിജാനിയുടെ മരണം ഇറാന്‍റെ തീരുമാനങ്ങളെ സങ്കീർണമാക്കിയിരിക്കുകയാണ്. അതേസമയം രാജ്യത്തിന്‍റെ രാഷ്ട്രീയ വ്യവസ്ഥക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഒരു വ്യക്തിയുടെ അഭാവം ഇറാനിയൻ രാഷ്ട്രീയ, സാമ്പത്തികഘടനയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.