

ഇറാന്‍റെ പ്രകൃതിവാതക കേന്ദ്രം ആക്രമിച്ച് ഇസ്രയേൽ
ടെഹ്റാൻ: ഇറാന്‍റെ പ്രകൃതിവാതക സംസ്കരണ കേന്ദ്രത്തിൽ ഇസ്രയേൽ ആക്രമണം. ട്രംപ് ഭരണകൂടത്തിന്‍റെ അനുമതിക്ക് പിന്നാലെയാണ് ഇസ്രയേലിന്‍റെ നടപടി. തെക്കുപടിഞ്ഞാറൻ മേഖലയിലുള്ള ഇറാന്‍റെ പ്രകൃതിവാതക സംസ്കരണകേന്ദ്രം വ്യോമസേന ആക്രമിച്ചതായി ഇസ്രയേൽ ഉദ്യോഗസ്ഥരേ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൗത്ത് പാർസ് ഗ്യാസ് ഫീൽഡിലെ ഒന്നിലധികം ഇടങ്ങൾ ആക്രമണത്തിൽ തകർന്നതായി ഇറാൻ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടിയന്തര ഇടപെടലിനായി ഒരു സംഘത്തെ പ്രദേശത്ത് വിന്യസിച്ചതായും തീ അണയ്ക്കാനുള്ള പരിശ്രമം നടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇറാന്‍റെ സമ്പത്ത് വ്യവസ്ഥയുടെയും ഊർജ വിതരണത്തിന്‍റെയും കേന്ദ്രബിന്ദുവായ ഇറാനിലെ പ്രകൃതിവാതക മേഖലയെയാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്.
നേരത്തെ ഇറാന്‍റെ നട്ടെല്ല് എന്ന് വിശേഷിപ്പിച്ച ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങളെ യുഎസ് ലക്ഷ്യമിട്ടിരുന്നു. എന്നാൽ എണ്ണപാടങ്ങളിൽ ആക്രമണം നടന്നതായി സ്ഥിരീകരണം വന്നിരുന്നില്ല. ഇതാദ്യമായാണ് ഇസ്രയേൽ എണ്ണപാടങ്ങൾ ആക്രമിക്കുന്നത്. വേണ്ടി വന്നാൽ എണ്ണപാടങ്ങൾ ആക്രമിക്കുമെന്ന് നേരത്തെ ട്രംപ് വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമെരിക്കയുടെ അനുവാദത്തോടെ ഇറാന്‍റെ പ്രകൃതിവാതക സംസ്കരണകേന്ദ്രം ആക്രമിച്ചത്.വരും മണിക്കൂറുകളിൽ വൻ ആക്രമണമാവും ഇരുഭാഗത്തും ഉണ്ടാകുയെന്ന വിവരമാണ് പുറത്ത് വരുന്നത്.