
വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ; സൈന്യം പിൻവാങ്ങുമ്പോൾ വീടു തേടി പലസ്തീനികൾ
ടെൽ അവീവ്: ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ വെള്ളിയാഴ്ച ഉച്ചയോടെ പ്രാബല്യത്തിൽ വന്നതായി സൈന്യം. വിവിധയിടങ്ങളിൽ നിന്നും സൈന്യം പിൻവാങ്ങിയതായി ഇസ്രായേൽ അറിയിച്ചു.
വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ ആയിരക്കണക്കിന് പലസ്തീനികൾ വടക്കൻ ഗാസയിലെ ഉപേക്ഷിക്കപ്പെട്ട വീടുകളിലേക്ക് തിരികെ എത്തിത്തുടങ്ങി. രണ്ടു വർഷങ്ങൾക്ക് ശേഷമാണ് പലരും സ്വന്തം സ്ഥലത്തേക്കെത്തുന്നത്
"എന്‍റെ വീട് ഇപ്പോഴും നിലനിൽക്കുന്നതിന് ദൈവത്തിന് നന്ദി. പക്ഷേ സ്ഥലം നശിപ്പിക്കപ്പെട്ടു, എന്‍റെ അയൽക്കാരുടെ വീടുകൾ നശിപ്പിക്കപ്പെട്ടു, മുഴുവൻ ജില്ലകളും ഇല്ലാതായി,'' തിരികെ ഗ്രാമത്തിലേക്കെത്തിയ ആൾ പ്രതികരിച്ചു.
എന്നിരുന്നാലും, നഗരത്തിലുടനീളമുള്ള നിരവധി പ്രദേശങ്ങൾ 'അങ്ങേയറ്റം അപകടകരമാണ്' എന്ന് ഇസ്രായേൽ സൈന്യം ഗാസക്കാർക്ക് മുന്നറിയിപ്പ് നൽകി. ഗാസ മുനമ്പിൽ തെക്ക് നിന്ന് വടക്കോട്ട് റാഷിദ് (തീരദേശ), സലാൽ അൽ-ദിൻ പാതകൾ വഴി സഞ്ചരിക്കാൻ അനുവദിക്കുമെന്ന് സൈന്യം അറിയിച്ചു.
ബെയ്ത് ഹനൂൻ, ബെയ്ത് ലാഹിയ, ഷുജയ്യ എന്നിവയുൾപ്പെടെയുള്ള വടക്കൻ പ്രദേശങ്ങളും കനത്ത സൈനിക വിന്യാസമുള്ള സ്ഥലങ്ങളും ഒഴിവാക്കാൻ സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.