ഇസ്രയേൽ നടപടി തുടരുന്നു; അൽഷിഫ ആശുപത്രിയിൽ നിന്നും പലായനം

ആശുപത്രി വളപ്പ് ഇസ്രേലി സേന ബുൾഡോസറുകൾ കൊണ്ട് കിളച്ചുമറിച്ചു.
അൽ ഷിഫ ആശുപത്രിയിൽ പരിശോധന നടത്തുന്ന ഇസ്രേലി സൈനികർ
അൽ ഷിഫ ആശുപത്രിയിൽ പരിശോധന നടത്തുന്ന ഇസ്രേലി സൈനികർ
Updated on

ഖാൻ യൂനിസ്: ഇസ്രേലി സൈനികർ തെരച്ചിൽ വ്യാപിപ്പിച്ചതോടെ ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രിയിൽ നിന്നു രോഗികളുൾപ്പെടെ പലായനം തുടങ്ങി. വെള്ളക്കൊടികളുയർത്തി കാൽനടയായി പലസ്തീനികൾ നീങ്ങുന്ന കാഴ്ചയാണു ഗാസ സിറ്റിയിലെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയും വെടിവയ്പ്പും സ്ഫോടനങ്ങളുമുണ്ടായെന്ന് ഒരു മാധ്യമപ്രവർത്തകൻ. ആശുപത്രി വളപ്പ് ഇസ്രേലി സേന ബുൾഡോസറുകൾ കൊണ്ട് കിളച്ചുമറിച്ചു. പലയിടത്തും വൻ കുഴികളുണ്ടാക്കി.

രോഗികളെയും ജീവനക്കാരെയും ഒഴിപ്പിക്കാൻ ഇസ്രയേൽ സൈന്യം ഉത്തരവിട്ടെന്ന് ആശുപത്രി ഡയറക്റ്റർ അവകാശപ്പെട്ടു. എന്നാൽ, ഇസ്രയേൽ ഇതു നിഷേധിച്ചു. 120 രോഗികൾ മാത്രമാണ് ആശുപത്രിയിൽ ഇനിയുള്ളതെന്നാണ് ഹമാസിന്‍റെ വാദം. ഇവരിൽ മാസം തികയാതെ ജനിച്ച കുട്ടികളുമുണ്ടെന്നും പറയുന്നു. എന്നാൽ, ആശുപത്രിയെ മറയാക്കി ഹമാസ് ആക്രമണം നടത്തുകയാണെന്ന് ഇസ്രയേൽ പറഞ്ഞു. ആശുപത്രിയിൽ ഹമാസിന്‍റെ കമാൻഡ് സെന്‍റർ പ്രവർത്തിച്ചിരുന്നു. ഇതിനടിയിൽ ഹമാസ് തുരങ്കങ്ങൾ തീർത്തുവെന്നു പറഞ്ഞ ഇസ്രയേൽ ഇതിന്‍റെ ചിത്രങ്ങളും പുറത്തുവിട്ടു. ആശുപത്രിയിൽ ഹമാസ് ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെ ചിത്രവും പുറത്തുവിട്ടവയിലുണ്ട്. നഴ്സറി സ്കൂളുകളും ഹമാസ് ആയുധ സംഭരണത്തിന് ഉപയോഗിച്ചെന്ന് ഇസ്രയേൽ വെളിപ്പെടുത്തി. യുദ്ധത്തിൽ 12000 പേർ മരിച്ചെന്നാണ് ഹമാസിന്‍റെ വാദം.

logo
Metro Vaartha
www.metrovaartha.com