
സമാധാനം കാത്ത് ഗാസ; ബന്ദികളെ മോചിപ്പിക്കാൻ ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം
ടെൽഅവീവ്: ഗാസയിൽ ബന്ദികളെ മോചിപ്പിക്കാനുള്ള കരാറിന് ഇസ്രയേൽ മന്ത്രസഭാ യോഗത്തിന്‍റെ അംഗീകാരം. ഇതോടെ 24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുകയും 72 മണിക്കൂറിനുള്ളിൽ ബന്ദികളെ കൈ മാറുന്ന നടപടികൾ ആരംഭിക്കുകയും ചെയ്യും.
ഏകദേശം 2000 പലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിനു പകരമായി 20 ബന്ദികളെ ഹമാസ് മോചിപ്പിക്കുന്നതാണ് കരാറിന്‍റെ ആദ്യ ഘട്ടം. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ബന്ദികളെ മോചിപ്പിക്കാനാകുമെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചിട്ടുണ്ട്.
സമാധാന കരാറിന്‍റെ ഭാഗമായി ഇസ്രയേൽ സൈന്യം ഗാസയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിന്മാറും. ഗാസയിലേക്ക് സഹായവുമായി എത്തുന്ന ട്രക്കുകൾക്കും പ്രവേശിക്കാൻ അനുമതി ലഭിക്കും. ഇരുപക്ഷവും തമ്മിലുള്ള കരാർ ഒപ്പിടുന്നതിന് സാക്ഷിയാകാൻ ട്രംപും ഈജിപ്തിലേക്ക് എത്തിയേക്കുമെന്നാണ് വിവരം.
അതേസമയം, സമാധാന കാരാറിന്‍റ ആദ്യഘട്ടം നിലവിൽ വന്നതോടെ ട്രംപിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ഫോണിൽ വിളിച്ചായിരുന്നു അഭിനന്ദനം. ഇത് ചരിത്രപരമായ നിമിഷമാണെന്ന് മോദി അഭിപ്രായപ്പെട്ടു. മോദിക്ക് പുറമേ ലോകരാഷ്ട്രങ്ങളിൽ നിന്നടക്കം നിരവധി പ്രമുഖർ ട്രംപിന് അഭിനന്ദനം അറിയിച്ച് രംഗത്തെത്തി.