
'ഇറാന്‍റെ ആക്രമണം വ്യക്തിപരമായ നഷ്ടമുണ്ടാക്കി'; നെതന്യാഹുവിന്‍റെ പരാമർശം വിവാദത്തിൽ
ടെൽ അവിവ്: ഇറാന്‍റെ ആക്രമണം വ്യക്തിപരമായ നഷ്ടമുണ്ടാക്കിയെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ പരാമർശം വിവാദത്തിൽ. ദുരന്തങ്ങളെക്കാളേറെ സ്വന്തം പ്രതിച്ഛായയ്ക്കാണ് നെതന്യാഹു പ്രാധാന്യം നൽകുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉയർന്നത്.
ആക്രമണത്തിനു പിന്നാലെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി മകന്‍റെ വിവാഹം 2 തവണ മാറ്റിവച്ചതിനെ പരാമർശിച്ചാണ് നെതന്യാഹു തന്‍റെ വ്യക്തിപരമായ നഷ്ടം ചൂണ്ടിക്കാട്ടിയത്. ഇത് രാജ്യത്തിനു വേണ്ടി താൻ ചെയ്ത ത്യാഗമാണെന്നും നെതന്യാഹു പറഞ്ഞിരുന്നു. ഇറാൻ സൊറോക ആശുപത്രി ആക്രമിച്ചതിന്‍റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
''നിരവധി പേർ മരിച്ചു. ഉറ്റവരുടെ വേർപാടിന്‍റെ വ്യക്തിപരമായ ദുഃഖത്തിലാണ് ഓരോരുത്തരും. എന്‍റെ കുടുംബവും അതിൽ നിന്ന് വ്യത്യസ്തമല്ല. മിസൈൽ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇത് രണ്ടാം തവണയാണ് എന്‍റെ മകൻ അവ്നറിന്‍റെ വിവാഹം മാറ്റിവെക്കുന്നത്'' എന്നാണ് നെതന്യാഹു പറഞ്ഞത്.
നെതന്യാഹുവിന്‍റെ മകന്‍ അവ്‌നറിന്‍റെയും പങ്കാളി അമിത് യാര്‍ദേനിയുടെയും വിവാഹം നവംബറിൽ നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ഇത് മാറ്റിവെച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു രണ്ടാമത് തീരുമാനിച്ചിരുന്ന തീയതി. സുരക്ഷാ കാരങ്ങളാൽ ഇതും മാറ്റി.