

തെക്കൻ ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം
ബെയ്റൂട്ട്: തെക്കൻ ലെബനനിൽ ശനിയാഴ്ച രാവിലെ ഉണ്ടായ ശക്തമായ ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി ഉയർന്നതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ 19 പേർക്ക് പരിക്കേറ്റതായും കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നതായും മന്ത്രാലയം പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നു.
തെക്കൻ ലെബനനിലെ അലി അൽ-താഹർ നിർണായക നിരയിൽ ഇസ്രയേൽ സൈനികർക്കു നേരെ ഹിസ്ബുള്ള നീക്കം നടത്തിയതിനെ തുടർന്നാണ് സംഘടനയുടെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് പ്രത്യാക്രമണം നടത്തിയതെന്ന് ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെട്ടു.
എന്നാൽ ഹിസ്ബുള്ളയുടെ ഭാഗത്തു നിന്നുണ്ടായ നീക്കം എന്തായിരുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഐഡിഎഫ് പുറത്തു വിട്ടില്ല. നിരപരാധികളായ സാധാരണക്കാർക്കു നേരെ ഇസ്രയേൽ നടത്തുന്നത് ക്രൂരമായ കൂട്ടക്കൊലയും അതിക്രമണങ്ങളുടെ തുടർച്ചയും ആണന്ന് ഹിസ്ബുള്ള രൂക്ഷമായി വിമർശിച്ചു.
വീടുകൾ ബോംബെറിഞ്ഞ് തകർക്കുകയും ഗ്രാമങ്ങൾ ഇല്ലാതാക്കുകയും ചെയ്തു കൊണ്ട് ലെബനൻ ജനതയുടെ ചോരയൊഴുക്കുന്ന ശത്രുവിന്‍റെ കറുത്ത ചരിത്രത്തിലേയ്ക്ക് മറ്റൊരു ഭീകരമായ കുറ്റകൃത്യം കൂടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണെന്ന് ഹിസ്ബുള്ള പ്രതികരിച്ചു. ഇസ്രയേലിനൊപ്പം നിൽക്കുന്ന യുഎസിനും ഈ ആക്രമണങ്ങളിൽ പങ്കുണ്ടെന്നും ഹിസ്ബുള്ള ആരോപിച്ചു.