

സമാധാന പദ്ധതിയുമായി ലെബനൻ പ്രസിഡന്‍റ്
file photo
ബെയ്റൂട്ട്: ഇസ്രയേലുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ വിപ്ലവകരമായ സമാധാന പദ്ധതിയുമായി ലെബനൻ പ്രസിഡന്‍റ് ജോസഫ് ഔൺ രംഗത്ത്. മേഖലയിൽ സുസ്ഥിരത ഉറപ്പാക്കാൻ ലെബനനിൽ സമ്പൂർണ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഇസ്രയേലിന്‍റെ കര, വ്യോമ, നാവിക ആക്രമണങ്ങൾ പൂർണമായും അവസാനിപ്പിക്കണമെന്നാണ് ഔണിന്‍റെ നിർദേശത്തിലെ പ്രധാന ആവശ്യം.
പ്രസിഡന്‍റ് മുന്നോട്ടു വച്ച സമാധാന പദ്ധതിയിലെ ഏറ്റവും ശ്രദ്ധേയമായ നിർദേശം ഹിസ്ബുള്ളയെ നിരായുധരാക്കുമെന്നാണ്. സംഘർഷ മേഖലകളുടെ നിയന്ത്രണം ലെബനൻ സൈന്യം ഏറ്റെടുക്കുമെന്നും അവിടെയുള്ള ഹിസ്ബുള്ളയുടെ ആയുധപ്പുരകളും സംഭരണശാലകളും തകർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹിസ്ബുള്ളയുടെ പക്കലുള്ള ആയുധങ്ങൾ പിടിച്ചെടുത്ത് അവരെ പൂർണമായും നിരായുധരാക്കാൻ സൈന്യം സജ്ജമാണെന്ന് അദ്ദേഹം അറിയിച്ചു.
ഈ പദ്ധതിയുടെ വിജയത്തിനായി അന്താരാഷ്ട്ര സമൂഹത്തിന്‍റെ ലോജിസ്റ്റിക് പിന്തുണയും അദ്ദേഹം അഭ്യർഥിച്ചു. ലെബനൻ സൈന്യത്തെ ശാക്തീകരിക്കുന്നതിന് വിദേശരാജ്യങ്ങളുടെ സഹായം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനുപുറമെ, ഇസ്രായേലും ലെബനനും തമ്മിൽ അന്താരാഷ്ട്ര മേൽനോട്ടത്തിൽ നേരിട്ടുള്ള ചർച്ചകൾ ആരംഭിക്കണമെന്നും സമാധാന കരാറിലെ വ്യവസ്ഥകൾ നടപ്പിലാക്കാൻ ഇത് സഹായിക്കുമെന്നും ജോസഫ് ഔൺ പ്രത്യാശ പ്രകടിപ്പിച്ചു. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ലെബനൻ പ്രസിഡന്‍റ് നടത്തിയ ഈ നിർണായക നീക്കം വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാം.