
ഇസ്ലാമാബാദ്: തോഷഖാന അഴിമതി കേസിൽ അറസ്റ്റിലായ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കാണുന്നതിൽ നിന്ന് അഭിഭാഷകരെ വിലക്കി ജയിൽ അധികൃതർ. അറസ്റ്റിലായ തൊട്ടടുത്ത ദിവസം ഇമ്രാനെ കാണാനെത്തിയ അഭിഭാഷകരെ ജയിൽ ഉദ്യോഗസ്ഥർ തടഞ്ഞു.
അറ്റോക്ക് ജയിൽ സന്ദർശന നിരോധിത മേഖലയാണെന്നാണ് അധികൃതർ പറഞ്ഞതെന്നും ഇമ്രാൻ ഖാന് ഭക്ഷണം നൽകാനോ കേസ് നടത്തുന്നതിന് ആവശ്യമായ രേഖകൾ ഒപ്പിട്ടു വാങ്ങാനോ കഴിഞ്ഞില്ലെന്ന് അഭിഭാഷകർ പറഞ്ഞു.
റാവൽപിണ്ടിയിലെ ജയിലിൽ അടയ്‌ക്കാനാണ് കോടതി നിർദേശിച്ചത്. എന്നാൽ അറ്റോക്ക് ജയിലിലാണ് ഇമ്രാനെ തടവിലാക്കിയത്. കോടതി ഉത്തരവ് മറികടന്നതിൽ ദുരൂഹതയുണ്ടെന്നായിരുന്നു ഒരു വിഭാഗം ആരോപിക്കുന്നു.
തോഷഖാന അഴിമതിക്കേസിൽ ഇമ്രാൻഖാന് 3 വർഷം തടവ് ശിക്ഷയാണ് ഇസ്ലാമാബാദ് കോടതി വിധിച്ചത്. അധികാരത്തിലിരിക്കേ വിലയേറിയ സമ്മാനങ്ങൾ വിറ്റ് പണം സമ്പാദിച്ചുവെന്ന ആരോപണത്തിലാണ് ഇമ്രാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തടവിനു പുറകേ ഒരു ലക്ഷം രൂപ പിഴയടക്കണമെന്നും അല്ലാത്ത പക്ഷം ആറു മാസം കൂടുതൽ തടവു ശിക്ഷ അനുഭവിക്കണമെന്നും അഡീഷണൽ ജഡ്ജി ഹുമയൂൺ ദിലാവർ വിധിച്ചിട്ടുണ്ട്.