japan slim mission reached lunar surface
japan slim mission reached lunar surface

ചന്ദ്രനെ തൊട്ട് ജപ്പാന്‍റെ "സ്ലിം" ; സോഫ്റ്റ് ലാൻഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യം

ദൗത്യം പൂര്‍ണ വിജയമാണോയെന്ന് ഉറപ്പിക്കാന്‍ സിഗ്നലുകള്‍ ലഭിക്കേണ്ടതുണ്ട്.
Published on

ടോക്യോ: "മൂണ്‍ സ്നൈപ്പര്‍" എന്ന വിളിപ്പേരുള്ള ജപ്പാന്‍റെ ചാന്ദ്ര ദൗത്യമായ "സ്ലിം" (സ്മാർട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ) ചന്ദ്രനിലിറങ്ങി. ജപ്പാന്‍റെ ആദ്യ ചാന്ദ്രദൗത്യമാണിത്. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 8.30നാണ് ലാന്‍ഡിങ് ആരംഭിച്ചത്. 20 മിനുട്ട് നീണ്ടുനിന്ന ലാന്‍ഡിങിനൊടുവിലാണ് പേടകം ചന്ദ്രനിലിറങ്ങിയത്. ഇതോടെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ മാറി.

സ്ലിം ദൗത്യത്തിലെ ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങിയെങ്കിലും ദൗത്യം പൂര്‍ണ വിജയമാണോയെന്ന് ഉറപ്പിക്കാന്‍ സിഗ്നലുകള്‍ ലഭിക്കേണ്ടതുണ്ട്. സിഗ്നല്‍ ലഭിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് ലോകമിപ്പോൾ . 2023 സെപ്റ്റംബർ 7ന് തെക്കൻ ജപ്പാനിലെ തനേഗാഷിമ സ്പേസ് സെന്‍ററിൽനിന്നു തദ്ദേശീയമായ എച്ച്–ഐഐഎ റോക്കറ്റിലാണ് സ്ലിം വിക്ഷേപിച്ചത്. മോശം കാലാവസ്ഥമൂലം നേരത്തേ 3 തവണ മാറ്റിവച്ചശേഷമായിരുന്നു വിക്ഷേപണം.

ജപ്പാൻ, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവയുടെ സംയുക്ത പദ്ധതിയായ എക്സ്റേ ഇമേജിങ് ആൻഡ് സ്പെക്ട്രോസ്കോപി മിഷൻ ഉപഗ്രഹവും റോക്കറ്റിൽ ഉൾപ്പെടുത്തിയിരുന്നു. വിദൂരപ്രപഞ്ചത്തെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള ദൂരദർശിനി അടങ്ങിയ സംവിധാനമാണിത്. ഏകദേശം 832 കോടി രൂപ ആണു ദൗത്യത്തിന്‍റെ ചെലവ്. ചന്ദ്രനിലെ കടൽ എന്നു വിശേഷിപ്പിക്കുന്ന മെയർ നെക്ടാരിസിനു സമീപമാണു പേടകം ഇറങ്ങിയത്.

logo
Metro Vaartha
www.metrovaartha.com