

ഖാലിദ സിയ
file photo
ധാക്ക: ബംഗ്ലാദേശിന്‍റെ ആദ്യ വനിതാ പ്രധാനമന്ത്രിയും ബിഎൻപി ചെയർപേഴ്സണുമായിരുന്ന ഖാലിദ സിയയുടെ ശവസംസ്കാര ചടങ്ങുകൾക്ക് ധാക്കയിലെ പാർലമെന്‍റ് മന്ദിരത്തിനു മുന്നിൽ തടിച്ചു കൂടിയത് വൻ ജനക്കൂട്ടം. ഉച്ചയ്ക്ക് രണ്ടു മണിക്കു നടന്ന മയ്യിത്ത് നമസ്കാരത്തിൽ ആയിരക്കണക്കിനു ജനങ്ങൾ പങ്കെടുത്തു. ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസ് ഉൾപ്പടെയുള്ളവരും ചടങ്ങിൽ പങ്കെടുത്തു.
ഖാലിദ സിയയുടെ ഭർത്താവും മുൻ പ്രസിഡന്‍റുമായ സിയാവുർ റഹ്മാന്‍റെ ശവകുടീരത്തിന് അടുത്തായാണ് അന്ത്യ വിശ്രമം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ചടങ്ങിൽ പങ്കെടുത്തു. ഖാലിദ സിയയുടെ മകനും ബിഎൻപി ആക്റ്റിങ് ചെയർമാനുമായ താരിഖ് റഹ്മാനെ സന്ദർശിച്ച ജയശങ്കർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചന കത്തും ഖാലിദയുടെ പുത്രന് കൈമാറി.
ഇന്ത്യയുടെ ആഴമായ ദു:ഖം കുടുംബത്തെ അറിയിക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. ദീർഘകാലമായി വിവിധ രോഗപീഡകളാൽ വിശ്രമത്തിലായിരുന്ന ഖാലിദ സിയ തന്‍റെ 80ാം വയസിലാണ് അന്തരിച്ചത്. മൂന്നു തവണ പ്രധാനമന്ത്രിയായ അവർ സൈനിക ഭരണത്തിന് ശേഷം ജനാധിപത്യം പുന:സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ബുധനാഴ്ച ബംഗ്ലാദേശിൽ പൊതു അവധിയും മൂന്നു ദിവസത്തെ ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിരിക്കുകയാണ് മുഹമ്മദ് യൂനുസിന്‍റെ ഇടക്കാല സർക്കാർ.