യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്‍റെ വീടിനു നേരെ ആക്രമണം, ജനൽ ചില്ലുകൾ തകർന്നു
വാഷിങ്ടൻ: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്‍റെ വീടിനു നേരെ ആക്രമണം. ഒഹായോയിലുള്ള വസതിക്കു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ജനലിന്‍റെ ചില്ലുകൾ തകർന്നു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്.
പ്രാദേശികസമയം തിങ്കളാഴ്ച പുലർച്ചെ 12.45 ഓടെയായിരുന്നു ആക്രമണം. യുഎസ് സീക്രട്ട് സർവീസ് ഓഫിസറാണ് വാൻസിന്‍റെ വീടിന് സമീപം അജ്ഞാതനെ കണ്ടത്. തുടർന്ന് വിവരം ലോക്കൽ പൊലീസിനെ അറിയിക്കുകയായിരുന്നു.
ആക്രമണം നടക്കുമ്പോൾ വാൻസും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ആക്രമണത്തിൽ തകർന്ന ജനൽപാളികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, കസ്റ്റഡിയിലെടുത്തയാളുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
സുരക്ഷയുടെ ഭാഗമായി വാൻസിന്റെ വസതിക്കു ചുറ്റുമുള്ള റോഡുകൾ ഞായറാഴ്ച വരെ അടച്ചിട്ടിരുന്നു. രാത്രിയിലാണ് വീട്ടിൽ ആക്രമണം ഉണ്ടായത്. പ്രദേശത്ത് വെടിയൊച്ച കേട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ജെ.ഡി. വാൻസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.