

പാക്കിസ്ഥാൻ സ്വദേശി ആസിഫ് മെർച്ചന്‍റ്
credit: justice.gov
ന്യൂയോർക്ക്: അമെരിക്കൻ രാഷ്ട്രീയ നേതാക്കളെ, പ്രത്യേകിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ ലക്ഷ്യമിട്ട് വധശ്രമം ആസൂത്രണം ചെയ്തെന്ന കേസിൽ പാക്കിസ്ഥാൻ സ്വദേശി ആസിഫ് മെർച്ചന്‍റിന്‍റെ വിചാരണ ഈയാഴ്ച ബ്രൂക്ലിൻ ഫെഡറൽ കോടതിയിൽ ആരംഭിച്ചു. ഭീകര പ്രവർത്തനത്തിനും വാടകക്കൊലയാളികളെ നിയമിക്കാൻ ശ്രമിച്ചതിനും ചുമത്തപ്പെട്ട കുറ്റങ്ങളിൽ താൻ നിരപരാധിയാണെന്ന മെർച്ചന്‍റ് കോടതിയിൽ വാദിച്ചു.
എന്നാൽ പ്രതിയുടെ ഗൂഢാലോചന വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളും രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഇറാൻ ബന്ധമുള്ള മെർച്ചന്‍റ് 2024 ജൂണിൽ ഒരു ഹോട്ടലിൽ വച്ച് വാടകക്കൊലയാളികൾ എന്നു കരുതി എഫ്ബിഐ ഏജന്‍റുമാരെ കാണുകയും പദ്ധതികൾ വിവരിക്കുകയും ചെയ്തതായി പ്രോസിക്യൂട്ടർമാർ ആരോപിച്ചു.
ഒരു ഹോട്ടൽ നാപ്കിനിൽ വിവിധ വസ്തുക്കൾ നിരത്തി വച്ച് കൊലപാതകം നടപ്പിലാക്കേണ്ട രീതി ഇയാൾ വിശദീകരിക്കുന്ന ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു. രാഷ്ട്രീയ റാലികൾക്കിടെ നേതാവിനെ വെടി വച്ച് വീഴ്ത്താനും കൊലയാളിക്ക് രക്ഷപ്പെടാനായി ആൾക്കൂട്ടത്തിനിടയിൽ പ്രതിഷേധം സംഘടിപ്പിച്ച് ശ്രദ്ധ തിരിക്കാനുമായിരുന്നു പദ്ധതി. ഈ പ്രവർത്തനങ്ങൾക്കായി 5000 ഡോളർ അഡ്വാൻസായി നൽകിയതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
പാക്കിസ്ഥാനെയും മുസ്ലിം ലോകത്തെയും ദ്രോഹിക്കുന്ന ആരെയും ലക്ഷ്യം വയ്ക്കാനായിരുന്നു തന്‍റെ പദ്ധതിയെന്ന് മെർച്ചന്‍റ് ഇടനിലക്കാരനോട് പറഞ്ഞിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എഫ്ബിഐയ്ക്കു വേണ്ടി രഹസ്യമായി വിവരങ്ങൾ ശേഖരിച്ച നദീം അലി എന്ന സാക്ഷിയാണ് വിചാരണയുടെ ആദ്യ ഘട്ടത്തിൽ മൊഴി നൽകിയത്. തന്‍റെ കക്ഷി വെറുമൊരു ബിസിനസുകാരനാണെന്നും തെറ്റായ രീതിയിൽ കേസിൽ കുടുക്കപ്പെട്ടതാണെന്നുമാണ് പ്രതിഭാഗം അഭിഭാഷകരുടെ വാദം. കുറ്റം തെളിയിക്കപ്പെട്ടാൽ മെർച്ചന്‍റിന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചേക്കാം.