

മോദിക്ക് നെതന്യാഹുവിന്‍റെ ഫോൺ കാൾ
file photo
ന്യൂഡൽഹി: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ 20 പോയിന്‍റ് ഗാസ സമാധാന പദ്ധതിയുടെ വേഗത്തിലുള്ള നടപ്പാക്കലിന് ഇന്ത്യയുടെ പൂർണ പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു മോദിയെ വിളിച്ച സംഭാഷണത്തിൽ ഗാസയിലെ വെടിനിർത്തൽ, ബന്ദികളുടെ മോചനം, പ്രതിരോധ സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.
ഉഭയകക്ഷി ബന്ധങ്ങളുടെ തുടർച്ചയിൽ സംതൃപ്തി പ്രകടിപ്പിച്ച ഇരു നേതാക്കളും സംഭാഷണവും നയതന്ത്രവും വഴി സംഘർഷങ്ങൾ പരിഹരിക്കാനുള്ള ഇന്ത്യയുടെ ദീർഘകാല നിലപാട് ആവർത്തിച്ചു. ഒക്റ്റോബറിൽ ട്രംപ് പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യഘട്ടത്തിന് ഇസ്രയേലും ഹമാസും സമ്മതിച്ചത് മോദി സ്വാഗതം ചെയ്തിരുന്നു. അത് ഗാസയിലെ സ്ഥിരതയ്ക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ, തീവ്രവാദത്തിനെതിരായ പങ്കിട്ട നിലപാട് എന്നിവയും നെതന്യാഹു- മോദി ചർച്ചയിൽ ഉയർന്നുഎല്ലാ രൂപത്തിലുള്ള ഭീകരതയോടും സീറോ ടോളറൻസ് നയം നിലനിർത്തുമെന്ന് ഇരുവരും ഉറപ്പു നൽകി. ഗാസയിലെ ആദ്യ ഘട്ട വെടിനിർത്തൽ ഒക്റ്റോബർ 10 ന് ആരംഭിച്ചെങ്കിലും രണ്ടാം ഘട്ടത്തിന്‍റെ വിശദാംശങ്ങൾ-ഹമാസിന്‍റെ ആയുധ ശേഖരം, അന്താരാഷ്ട്ര സുരക്ഷാ സേനയുടെ വിന്യാസം എന്നിവ ഇപ്പോഴും ചർച്ചാ വിഷയമാണ്.
ട്രംപിന്‍റെ പദ്ധതി യുഎൻ സെക്യൂരിറ്റി കൗൺസിൽ റെസല്യൂഷൻ 2803 വഴി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അത് ഗാസയുടെ പുനർനിർമാണത്തിനും ഭരണത്തിനുമുള്ള റോഡ് മാപ് നിർദേശിക്കുന്നു. ട്രംപിന്‍റെ പദ്ധതി ഗാസയെ ഭീകരതയിൽ നിന്നു മോചിപ്പിച്ച് വികസന പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുക എന്നതാണ്. ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കുക, ഇസ്രയേൽ സൈന്യം ആക്രമണങ്ങൾ നിർത്തുക, 72 മണിക്കൂറിനുള്ളിൽ ഹമാസ് ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുക, പിന്നീട് ഇസ്രയേൽ പലസ്തീൻ ബന്ദികളെ വിട്ടയയ്ക്കുക എന്നിവയായിരുന്നു പ്രധാന ഘടകങ്ങൾ.
ഹമാസ് തീവ്രവാദികൾ കീഴടങ്ങുകയോ ഗാസ വിടുകയോ ചെയ്താൽ മാപ്പ് നൽകും. ട്രംപ് ചെയർമാൻ ആകുന്ന ബോർഡ് ഒഫ് പീസ് ലൂടെ യുഎൻ, റെഡ് ക്രസന്‍റ് തുടങ്ങിയ സ്ഥാപനങ്ങൾ സഹകരിക്കും. അവർ ആശുപത്രികൾ, ബേക്കറികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പുനരുദ്ധരിക്കും. ഇന്ത്യ-ഇസ്രയേൽ തന്ത്രപരമായ പങ്കാളിത്തം, പ്രതിരോധം സാങ്കേതിക വിദ്യ, വ്യാപാരം, നവീകരണം എന്നിവയിൽ ആഴത്തിൽ വികസിപ്പിക്കാൻ ഇരു നേതാക്കളും പ്രതിബദ്ധത പ്രകടിപ്പിച്ചു. നെതന്യാഹു ഡിസംബർ 29 ന് ട്രംപിനെ സന്ദർശിക്കുമെന്നും അറിയിച്ചു. അത് ഗാസ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് വഴിയൊരുക്കും. പതിവു ബന്ധം നില നിർത്താൻ സമ്മതിച്ച ഇരുവരും മേഖലയിലെ സ്ഥിരതയ്ക്ക് സംയുക്ത ശ്രമങ്ങൾ വാഗ്ദാനം ചെയ്തു.