

വാഷിങ്ടൺ: ഇസ്രയേൽ - ഹമാസ് യുദ്ധം തുടരുന്നതിനിടെ ഇസ്രയേലികളായ കുട്ടകളുടെ തല വെട്ടിയ ചിത്രങ്ങൾ കണ്ടുവെന്ന് സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. എന്നാൽ, പ്രസിഡന്‍റ് മാധ്യമ വാർത്തയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു കാര്യം പറയുന്നതെന്നും അദ്ദേഹമോ യുഎസ് ഭരണകൂടമോ ഇത്തരമൊരു ചിത്രം കണ്ടിട്ടില്ലെന്നും വിശദീകരിച്ച് സർക്കാർ പ്രതിനിധി രംഗത്തെത്തി.
ചിലപ്പോഴെങ്കിലും ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ ക്രൂരതയെപ്പോലും വെല്ലുന്ന പ്രവൃത്തികളാണ് ഹമാസിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ടെന്ന് വ്യക്തമാക്കുന്നതിനിടെയാണ് ഇസ്രയേലി പൗരൻമാരായ കുട്ടികളുടെ തല ഹമാസ് അംഗങ്ങൾ വെട്ടുന്ന ചിത്രം കണ്ടതായി ബൈഡൻ പറഞ്ഞത്.
ഹമാസിനെതിരായ ഇസ്രയേലിന്‍റെ പേരാട്ടത്തിൽ പൂർണ പിന്തുണ ആവർത്തിക്കുകയാണ് ബൈഡൻ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ ഇന്ന് ഇസ്രയേലിലെത്താനിരിക്കെയാണു ബൈഡന്‍റെ പ്രസ്താവന.
ഹമാസ് ബന്ദികളാക്കിയ യുഎസ് പൗരൻമാരെ മോചിപ്പിക്കാൻ ശ്രമം ആരംഭിച്ചതായും ബൈഡൻ വെളിപ്പെടുത്തി.ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട യുഎസ് പൗരൻമാരുടെ എണ്ണം 22 ആയി ഉയർന്നിട്ടുണ്ട്. ഹമാസ് ബന്ദികളാക്കിയിരിക്കുന്നവർക്കൊപ്പം യുഎസ് പൗരൻമാർ ഉണ്ടെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഫോണിൽ സംസാരിച്ച ബൈഡൻ, ഇസ്രയേല്‍–ഹമാസ് സംഘര്‍ഷം വിലയിരുത്തി.