

പ്രതീകാത്മക ചിത്രം
കെയ്റോ: ഇറാനിൽ നിന്ന് വിക്ഷേപിച്ച അഞ്ച് മിസൈലുകൾ വെടിവച്ച് തകർത്ത് ജോർദാന്‍റെ വ്യോമപ്രതിരോധ സംവിധാനം. വ്യാഴാഴ്ച രാവിലെയാണ് മിസൈൽ ആക്രമണം നടന്നത്. ആളപായമില്ല. രാജ്യത്തെ സായുധസേനയുടെ വക്താവിനെ ഉദ്ധരിച്ച് സർക്കാർ വാർത്താ ഏജൻസിയായ പെട്രയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജോർദാനിലെ ഒരു അമെരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. തുടർന്ന് അമെരിക്കൻ സൈന്യം കനത്ത പ്രത്യാക്രമണം നടത്തി. രണ്ട് മണിക്കൂറിലേറെ നീണ്ട ആക്രമണത്തിൽ ഇറാന്‍റെ റെവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെ നിയന്ത്രണത്തിലുള്ള ഡസൻ കണക്കിന് ലക്ഷ്യങ്ങൾ ആക്രമിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് സാമൂഹിക മാധ്യമ പോസ്റ്റിൽ അറിയിച്ചിരുന്നു. സൈനിക കമാൻഡ് കേന്ദ്രങ്ങൾ, മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ, തീരദേശ നിരീക്ഷണ-പ്രതിരോധ കേന്ദ്രങ്ങൾ എന്നിവ ആക്രമണത്തിൽ ഉൾപ്പെട്ടതായും സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇതിനു മറുപടിയായാണ് ഇറാൻ ജോർദാനു നേരെ വീണ്ടും മിസൈൽ ആക്രമണം നടത്തിയത്.