

റഷ്യൻ എണ്ണ ശുദ്ധീകരണ ശാലയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം
കീവ് : റഷ്യയിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്കു നേരെ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ചു. രണ്ടു പേർ മരിച്ചു. തെക്കൻ റഷ്യയിലെ പ്രധാന എണ്ണ ശുദ്ധീകണ ശാലയിലാണ് ദീർഘദൂര ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയത്. ആക്രമണത്തിൽ കുറഞ്ഞത് രണ്ടു പേർ കൊല്ലപ്പെട്ടതായും റഷ്യൻ അധികൃതർ അറിയിച്ചു.
രാജ്യം ദുഷ്കരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ സമ്മതിച്ചു. റഷ്യയുടെ സൈനിക വ്യവസായ കേന്ദ്രങ്ങളും ഊർജ സൗകര്യങ്ങളും ലക്ഷ്യമിട്ട് യുക്രെയ്ൻ സമീപ മാസങ്ങളിൽ ദീർഘദൂര ആക്രമണങ്ങൾ ഗണ്യമായി വർധിപ്പിച്ചു. അഞ്ചാം വർഷത്തിലേയ്ക്ക് കടന്ന യുദ്ധത്തിന് റഷ്യയ്ക്ക് ലഭിക്കുന്ന സാമ്പത്തിക വരുമാനം കുറയ്ക്കുകയും യുദ്ധത്തിന്‍റെ പ്രത്യാഘാതം റഷ്യൻ ജനങ്ങൾക്കും അനുഭവപ്പെടുകയും ചെയ്യുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.
എണ്ണ ശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ചു രണ്ടു മരണം
ഈ ആക്രമണങ്ങൾ റഷ്യയുടെ ഇന്ധന വിതരണത്തെയും സൈനിക സാമഗ്രികളുടെ നീക്കത്തെയും ബാധിച്ചതായാണ് പാശ്ചാത്യയുദ്ധനിരീക്ഷകരുടെ വിലയിരുത്തൽ. ഇത് യുദ്ധഭൂമിയിൽ റഷ്യയുടെ മുന്നേറ്റം മന്ദഗതിയിലാക്കുകയും ചർച്ചാ മേശയിലേയ്ക്ക് വരാൻ ക്രെംലിനെ സമ്മർദ്ദത്തിൽ ആക്കുകയും ചെയ്തതായും അവർ പറയുന്നു.
റഷ്യയിലെ രണ്ട് എണ്ണ ശുദ്ധീകരണ ശാലകളെയാണ് ദീർഘദൂര ഉപരോധം ലക്ഷ്യമിട്ടതെന്നും ഓരോ ആക്രമണവും റഷ്യൻ യുദ്ധതന്ത്രത്തിനു കരുത്തേകുന്ന വിഭവങ്ങൾ കുറയ്ക്കുകയും സമാധാനത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പാകുകയും ചെയ്യുന്നതായും പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി ടെലിഗ്രാമിൽ കുറിച്ചു.