

ട്രംപിന്‍റെ ബോർഡ് ഒഫ് പീസ്, ആദ്യ യോഗം ഫെബ്രുവരി 19ന്
file photo
വാഷിങ്ടൺ: ലോകമെമ്പാടുമുള്ള യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘ബോർഡ് ഒഫ് പീസ്’ സമിതിയുടെ ആദ്യ യോഗം ഫെബ്രുവരി 19 ന് നടക്കും. വാഷിങ്ടണിൽ ‘ഡോണൾഡ് ജെ. ട്രംപ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പീസ്’ (മുമ്പ് യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പീസ്) ലായിരിക്കും ആദ്യ യോഗം.
ഗാസയുടെ പുനർനിർമാണം ലക്ഷ്യമിട്ടാണ് ഈ സമിതി ആദ്യം പ്രഖ്യാപിക്കപ്പെട്ടതെങ്കിലും പുതിയ ചാർട്ടർ പ്രകാരം ലോകത്തെ ഏതു ഭാഗത്തെ സംഘർഷങ്ങളിലും ഇടപെടാനുള്ള അധികാരം ഇതിനുണ്ട്. നിലവിൽ ഗാസയെ കുറിച്ച് ഈ ചാർട്ടറിൽ പരാമർശമില്ല എന്നത് ശ്രദ്ധേയമാണ്. ഏകദേശം 24 രാജ്യങ്ങൾ ഇതിനോടകം ഈ കരാറിൽ ഒപ്പിട്ടിട്ടുണ്ട്.
ബോർഡ് ഒഫ് പീസ് യുഎൻ മാതൃകയിൽ, പുതിയ നീക്കത്തിൽ പല രാജ്യങ്ങൾക്കും ആശങ്ക.
file photo
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സംഘടനയിൽ ചേരാൻ സമ്മതിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ഒപ്പിട്ടിട്ടില്ല. അമെരിക്കയുടെ സഖ്യ കക്ഷികളായ പല യൂറോപ്യൻ രാജ്യങ്ങളും ഈ സംഘടനയിൽ ചേരാൻ മടിച്ചു നിൽക്കുകയാണ്. ഐക്യരാഷ്ട്ര സഭയ്ക്ക് ബദലായി ഒരു സംവിധാനം കൊണ്ടുവരാനുള്ള ട്രംപിന്‍റെ ശ്രമമായാണ് പലരും ഇതിനെ കാണുന്നത്.
സമാധാന പ്രവർത്തനങ്ങൾക്കായി വൻ നിക്ഷേപം സമാഹരിക്കുക എന്നതും ഈ ആദ്യ യോഗത്തിന്‍റെ പ്രധാന ലക്ഷ്യമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രസിഡന്‍റ് ട്രംപ് തന്നെ അധ്യക്ഷനായ ഈ സമിതിക്ക് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിന് സമാനമായ അധികാരം നൽകാനാണ് ഭരണകൂടം ആഗ്രഹിക്കുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം, ഇറാൻ വിഷയം എന്നിവയിൽ ബോർഡ് ഒഫ് പീസ് എടുക്കുന്ന തീരുമാനങ്ങൾ നിർണായമാകും.