

ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്, വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി, ഇറാന്‍റെ സെൻട്രൽ ബാങ്ക് ഗവർണർ അബ്ദുൾ നാസർ ഹെമ്മദി
തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് വീണ്ടും തുറന്നു കൊടുത്താൽ മാത്രമേ ഇറാന്‍റെ മരവിപ്പിച്ച ആസ്തികൾ വിട്ടു നൽകുകയുള്ളൂ എന്ന് ഒരു മുതിർന്ന യുഎസ് ഭരണകൂട ഉദ്യോഗസ്ഥൻ വ്യക്തമാക്കി
ദോഹ: ടെഹ്റാനും വാഷിങ്ടണും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ ഖത്തർ തലസ്ഥാനമായ ദോഹയിൽ മധ്യസ്ഥരുമായി നടത്തിയ സുപ്രധാന ചർച്ചകൾക്ക് ശേഷം ഇറാനിൽ നിന്നുള്ള ഉന്നത തല സംഘം ചൊവ്വാഴ്ച സ്വരാജ്യത്തേയ്ക്ക് മടങ്ങി.
ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്, വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി, ഇറാന്‍റെ സെൻട്രൽ ബാങ്ക് ഗവർണർ അബ്ദുൾ നാസർ ഹെമ്മദി എന്നിവരടങ്ങുന്ന മൂന്നംഗ ഉന്നത തല സംഘമാണ് ചർച്ച കഴിഞ്ഞു മടങ്ങിയെത്തിയതെന്ന് ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ദോഹയിൽ തങ്ങളുടെ മരവിപ്പിച്ചു കിടക്കുന്ന 24 ബില്യൺ ഡോളറിന്‍റെ ആസ്തികൾ മോചിപ്പിക്കാൻ നിർണായക ചർച്ചകൾ നടത്തി ഇറാൻ
വിദേശ ബാങ്കുകളിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്‍റെ കോടിക്കണക്കിനു ഡോളറിന്‍റെ സാമ്പത്തിക ഫണ്ടുകളെക്കുറിച്ചാണ് ഖത്തർ, ഇറാൻ നയതന്ത്രജ്ഞർ പ്രധാനമായും ചർച്ച ചെയ്തതെന്ന് ഇറാനിയൻ മാധ്യമങ്ങൾ വ്യക്തമാക്കി. കടുത്ത യുഎസ് ഉപരോധങ്ങളും പ്രാദേശികമായ ആഭ്യന്തര യുദ്ധങ്ങളും ഇറാന്‍റെ സാമ്പത്തിക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് വിദേശത്തുള്ള തങ്ങളുടെ ശതകോടിക്കണക്കിനു ഡോളറിന്‍റെ ആസ്തികൾ ഉടനടി വിട്ടു നൽകണമെന്ന് ടെഹ്റാൻ ശക്തമായി ആവശ്യപ്പെടുന്നത്. നിർദിഷ്ട കരാറിന് ടെഹ്റാനും വാഷിങ്ടണും തമ്മിൽ അന്തിമ ധാരണയിൽ എത്തുകയാണെങ്കിൽ 24 ബില്യൺ മൂല്യമുള്ള ഇറാന്‍റെ ആസ്തികൾ മോചിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് വീണ്ടും തുറന്നു കൊടുത്താൽ മാത്രമേ ഇറാന്‍റെ മരവിപ്പിച്ച ആസ്തികൾ വിട്ടു നൽകുകയുള്ളൂ എന്ന് ഒരു മുതിർന്ന യുഎസ് ഭരണകൂട ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ യുഎസ്-ഇസ്രയേൽ വ്യോമാക്രമണങ്ങളെ തുടർന്നുണ്ടായ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള നിർദിഷ്ട മെമ്മോറാണ്ടത്തിലെ പ്രധാന തർക്ക വിഷയങ്ങൾ പരിഹരിക്കുന്നതിനായി ദോഹയിൽ നടന്ന ചർച്ചകൾ പൊതുവേ പോസിറ്റീവ് ആയിരുന്നു എന്നാണ് ഇറാന്‍റെ പക്ഷം. ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ സാമ്പത്തിക-നയതന്ത്ര ചർച്ചകൾ വരും ദിവസങ്ങളിൽ പശ്ചിമേഷ്യയിലെ സമാധാനാന്തരീക്ഷത്തിൽ നിർണായക പങ്കു വഹിക്കും.