

മോസ്കോ: കസാഖിസ്ഥാനിൽ കഴിഞ്ഞദിവസമുണ്ടായ വിമാനാപകടത്തിനു കാരണം റഷ്യൻ ഭൂപ്രദേശത്തു നിന്നുണ്ടായ ആക്രമണമെന്ന് അസർബൈജാൻ പ്രസിഡന്‍റ് ഇൽഹാം അലിയേവ്. റഷ്യയിൽ നിന്നുള്ള ചില കേന്ദ്രങ്ങൾ സത്യം മൂടിവയ്ക്കാൻ തെറ്റായ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം.
നേരത്തെ അസർബൈജാൻ എയർലൈൻസിന്‍റെ വിമാനം കസാഖിസ്ഥാനിൽ തകർന്നുവീണതിൽ റഷ്യൻ പ്രസിഡന്‍റ് പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിൻ അലിയേവിനോടു മാപ്പു പറഞ്ഞിരുന്നു. റഷ്യന്‍ പ്രതിരോധ സേന അബദ്ധത്തില്‍ വിമാനം വെടിവച്ചിട്ടതാണെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് പുടിൻ അലിയേവിനെ നേരിട്ടു വിളിച്ച് മാപ്പു പറഞ്ഞത്.
അതേസമയം, അപകടത്തിന്‍റെ ഉത്തരവാദിത്വം റഷ്യ ഏറ്റെടുത്തിട്ടില്ല. ബുധനാഴ്‌ച അസർബൈജാൻ തലസ്ഥാനമായ ബാകുവില്‍ നിന്ന് ഗ്രോസ്‌നിയിലേക്ക് പോയ വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനത്തില്‍ ഉണ്ടായിരുന്ന 67 പേരില്‍ 38 പേർക്കാണു ജീവൻ നഷ്ടമായത്. 29 പേര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. അസര്‍ബൈജാന്‍, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.